
തുറവൂർ : സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വൃദ്ധദമ്പതികളുടെ തുടർചികിത്സാ ചെലവ് ഏറ്റെടുക്കാൻ സ്കൂൾ അധികൃതർ തയ്യാറാകുന്നില്ലെന്നാരോപിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും സ്കൂളിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. അരൂർ പഞ്ചായത്ത് 17-ാം വാർഡിലെ ഓതിക്കംപറമ്പിൽ ദാസൻ (65), ഭാര്യ സുജാത (62) എന്നിവരുടെ മക്കളും പ്രദേശവാസികളുമാണ് ചന്തിരൂരിലെ ഔവർ ലേഡി ഓഫ് മേഴ്സി സ്കൂളിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്.
ഈ മാസം ആറിനാണ് അപകടാവസ്ഥയിലായിരുന്ന സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റത്. ദാസന് തോളെല്ലിനും വാരിയെല്ലുകൾക്കും ഒടിവുണ്ടാകുകയും നട്ടെല്ലിന് പരിക്കേൽക്കുകയും ചെയ്തു. സുജാതയുടെ കാലിന് മൂന്ന് സ്ഥലങ്ങളിൽ ഒടിവുണ്ടായി. ഇരുവരും നെട്ടൂർ ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്.
പഞ്ചായത്ത് പ്രസിഡന്റ് സി.കെ.പുഷ്പൻ, വാർഡ് അംഗം പ്രവീണ ദിലീപ്, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ചികിത്സയുടെ മുഴുവൻ ചെലവും ഏറ്റെടുക്കാമെന്ന് സ്കൂൾ അധികൃതർ ഉറപ്പുനൽകിയിരുന്നുവെന്ന് കുടുംബം പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആശുപത്രി ചെലവിന്റെ ഒരു ഭാഗം സ്കൂൾ അധികൃതർ അടച്ചിരുന്നു.എന്നാൽ പിന്നീട് ലഭിച്ച അഞ്ചര ലക്ഷം രൂപയുടെ ആശുപത്രി ബില്ലും ഇനി നടത്തേണ്ട ശസ്ത്രക്രിയകളുടെയും ചികിത്സയുടെയും ചെലവും വഹിക്കാൻ കഴിയില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചതായി ദമ്പതികളുടെ മക്കളും വാർഡ് അംഗവും ആരോപിച്ചു. ഇടിഞ്ഞുവീണത് സ്കൂളിന്റെ മതിലല്ല, മഠത്തിന്റെ മതിലാണെന്നാണ് ഇപ്പോൾ പറയുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു.
വാർഡ് അംഗം പ്രവീണ ദിലീപ് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എം. നാസർ, സി.പി.ഐ നേതാക്കളായ മഹേശൻ, ഇ.വി. തിലകൻ, എസ്.എൻ.ഡി.പി യോഗം പ്രതിനിധി രഞ്ജിത്, ബാബു ചിന്താധരണി എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധത്തിനിടെ സ്കൂൾ പ്രിൻസിപ്പൽ സ്ഥലത്തെത്തി പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കാമെന്ന് അറിയിച്ചതായി വാർഡ് അംഗം പ്രവീണ ദിലീപ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |