
* 404 കോടി രൂപയുടെ പദ്ധതി
* നിർമ്മാണം തുടങ്ങാൻ സാങ്കേതികാനുമതികൂടി ലഭ്യമാകണം
* ടെട്രാപോഡ് നിർമ്മാണം പുത്തൻതോട് മുതൽ മാനാശേരിവരെ
പള്ളുരുത്തി: ചെല്ലാനം തീരത്തെ കടലാക്രമണത്തിൽനിന്ന് സംരക്ഷിക്കാനുള്ള 404 കോടി രൂപയുടെ രണ്ടാംഘട്ട കടൽഭിത്തി നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചു. കിഫ്ബി ഫണ്ടുപയോഗിച്ച് പുത്തൻതോട് മുതൽ മാനാശേരിവരെ ടെട്രാപോഡ് ഉപയോഗിച്ചാണ് ഭിത്തി നിർമ്മിക്കുന്നത്. ആം ആദ്മി പാർട്ടി കേരള സ്റ്റേറ്റ് സെക്രട്ടറി ഷക്കീർ അലിക്ക് ഇറിഗേഷൻ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
കിറ്റ്കോ മുഖേനയാണ് പദ്ധതി നടപ്പിലാക്കുക. കിറ്റ്കോ പി.എം.യു നേരിട്ട് മേൽനോട്ടം വഹിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഇറിഗേഷൻ ഡിവിഷൻ കാര്യാലയത്തിന്റെ പരിധിയിലല്ലെന്ന് കത്തിൽ വ്യക്തമാക്കുന്നു. നിലവിൽ ഭരണാനുമതി മാത്രമാണ് ലഭിച്ചത്. സാങ്കേതിക തടസങ്ങൾ നീക്കി യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണം തുടങ്ങണമെന്ന് പാർട്ടി കൊച്ചി മണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
കൊച്ചി നഗരസഭയുടെ പരിധിയിലുള്ള ഫോർട്ടുകൊച്ചി ബീച്ചിന്റെ സംയോജിത സൗന്ദര്യവത്കരണത്തിനും വികസനത്തിനുമായി ഇൻവെസ്റ്റിഗേഷൻ നടത്തി ഡിസൈനിനായി ഐ.ഡി.ആർ.ബിക്ക് സമർപ്പിച്ചു. കാലവർഷ മുന്നൊരുക്കമായി തീരസംരക്ഷണത്തിന് ജിയോബാഗ് ഉപയോഗിച്ചുള്ള താത്കാലിക ഭിത്തിനിർമ്മാണം പുരോഗമിക്കുകയാണ്. ചെല്ലാനത്ത് ഡി.ഡി.എം.എ ഫണ്ടിലും ചീഫ് എൻജിനിയറുടെ നോൺപ്ലാൻ ഫണ്ടിലും ഉൾപ്പെടുത്തി 4, 5, 6, 7, 8, 9, 10 വാർഡുകളിലായി അനുവദിച്ച 12 പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുകയാണെന്ന് ഇറിഗേഷൻ വകുപ്പ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |