
തൃപ്പൂണിത്തുറ: വൈക്കം റോഡിൽനിന്ന് മാർക്കറ്റ് റോഡിലേക്ക് ബന്ധിപ്പിക്കുന്ന പൊലീസ് ക്വാർട്ടേഴ്‌സിന് സമീപം വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങൾ ദീർഘകാലമായി റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്നതും തെരുവുനായ ശല്യം വർദ്ധിച്ചതും കാൽനടയാത്രക്കാർക്ക് കനത്ത വെല്ലുവിളിയായതായി മിഷൻസ്കൂൾ ഏരിയ ജനമൈത്രി റെസിഡന്റ്സ് അസോസിയേഷൻ പരാതിപ്പെട്ടു.
റോഡിന്റെ വശങ്ങളിൽ നിരന്നുകിടക്കുന്ന വാഹനങ്ങൾ കാരണം നടപ്പാതയും റോഡിന്റെ ഭാഗവും തടസപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതോടെ കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കാൻ നിർബന്ധിതരാകുകയും അപകടസാദങ്ങധ്യത വർദ്ധിക്കുകയും ചെയ്യുന്നു. വിദ്യാർത്ഥികളും വയോജനങ്ങളും സ്ത്രീകളുമാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്.
പിടിച്ചെടുത്ത വാഹനങ്ങൾക്കിടയിലും പരിസരപ്രദേശങ്ങളിലും തെരുവുനായകൾ കൂട്ടമായി തമ്പടിക്കുന്നത് യാത്രക്കാരിൽ ആശങ്കയും ഭീതിയും സൃഷ്ടിക്കുന്നു. ഏറെ നാളുകളായി പ്രദേശത്തെ തെരുവുവിളക്കുകൾ പ്രവർത്തനരഹിതമായതിനാൽ രാത്രികാലയാത്രയും കൂടുതൽ ദുഷ്കരമായി.
പൊതുജനങ്ങളുടെ സുരക്ഷയും സുഗമഗതാഗതവും ഉറപ്പാക്കുന്നതിനായി റോഡരികിൽ കിടക്കുന്ന പിടിച്ചെടുത്ത വാഹനങ്ങൾ അനുയോജ്യമായ യാർഡുകളിലേക്ക് മാറ്റി പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയതായി അസോസിയേഷൻ പ്രസിഡന്റ് എ.വി. ബൈജു അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |