
അങ്കമാലി: നഗരസഭയുടെ വിവിധ മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, മാർക്കറ്റ്, നായത്തോട് ഹയർസെക്കൻഡറി സ്കൂൾ പരിസരം ഉൾപ്പെടെ പത്തും പതിനഞ്ചും നായകൾ കൂട്ടത്തോടെയാണ് അലഞ്ഞുതിരിഞ്ഞ് നടക്കുന്നത്. കുറച്ചുനാൾ മുൻപാണ് പേ പിടിച്ച നായ പത്തൊൻപത് പേരെ കടിച്ചത്, ഇത് ജനങ്ങളിൽ ഭീതി പരത്തിയിരുന്നു. തുടർന്ന് നഗരസഭ അടിയന്തര കൗൺസിൽ യോഗം ചേരുകയും തെരുവുനായ ശല്യം ഒഴിവാക്കാൻ ശക്തമായ നടപടി സ്വീകരിക്കാൻ ഐകകണ്ഠ്യേന തീരുമാനമെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് നഗരസഭ മാർക്കറ്റിൽ ഒരു ദിവസം നായകളെ പിടിച്ച് വാക്സിനേഷൻ നടത്തിയെങ്കിലും നടപടി തുടർന്നില്ല.
ഷെൽട്ടർ സ്ഥാപിക്കണമെന്ന് ആവശ്യം
ആയിരത്തിലേറെ നായകളാണ് നഗരസഭയുടെ വിവിധ പ്രദേശങ്ങളിലായി അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത്. അദ്ധ്യയന വർഷം ആരംഭിച്ചതോടെ കുട്ടികൾ സ്കൂളിലേക്കും വൈകുന്നേരങ്ങളിൽ ട്യൂഷനും പോകാൻ ഭയപ്പെടുന്ന അവസ്ഥയാണ്. വാക്സിനേഷൻ നൽകി തുറന്നുവിടുന്നതിന് പകരം ഇവയെ പ്രത്യേക ഷെൽട്ടർ സ്ഥാപിച്ച് കൂട്ടിലടയ്ക്കണമെന്ന് ഒരു കൂട്ടർ ആവശ്യപ്പെടുമ്പോഴും പ്രാദേശിക എതിർപ്പ് കാരണം ഇത് സാദ്ധ്യമല്ല. വന്ധ്യംകരണം കഴിഞ്ഞാൽ നിശ്ചിത ദിവസം കൂട്ടിൽ പാർപ്പിക്കണമെന്നാണ് ചട്ടം. ഒരു നായയ്ക്ക് ഒരു കൂടെന്ന നിർദ്ദേശം പാലിക്കപ്പെടുകയെന്നതും നഗരസഭയ്ക്ക് സാദ്ധ്യമാകുന്നതല്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. അങ്കമാലി മൃഗാശുപത്രിയിലെ റാബിറ്റ് സെന്റർ താത്കാലികമായി ഉപയോഗിക്കാൻ ജില്ലാ പഞ്ചായത്തിനോട് നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീം കോടതിയുടെ പുതിയ വിധിയുടെ അടിസ്ഥാനത്തിൽ തെരുവ് നായ ശല്യം ഒഴിവാക്കാൻ നഗരസഭ അധികൃതർ അടിയന്തര നടപടി സ്വീകരിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണം.
ടി.വൈ ഏല്യാസ്
നഗരസഭ പ്രതിപക്ഷ നേതാവ്
എ.ബി.സി ചെയ്ത നായകളെ പാർപ്പിക്കാൻ ഇടത്തിനായി ജില്ല പഞ്ചായത്തുമായി ബന്ധപ്പെട്ടിട്ടുണ്ട്. സ്ഥലം ലഭ്യമായാൽ അതിനായി പണം മുടക്കാൻ നഗരസഭ തയ്യാറാണ്. നിലവിൽ സന്നദ്ധ സംഘടനയായ റാബിറ്റ് മിഷന്റെ സേവനം പരമാവധി ഉപയോഗപ്പെടുത്തി തെരുവു നായ്ക്കളെ പിടിച്ച് വാക്സിൻ നൽകാനാണ് ആലോചിക്കുന്നത്.
റീത്തപോൾ
ചെയർപേഴ്സൺ
അങ്കമാലി നഗരസഭ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |