
ഉദ്ഘാടനം 24ന് മുഖ്യമന്ത്രി നിർവഹിക്കും
നെടുമ്പാശേരി: പരിസ്ഥിതി സൗഹൃദ വിമാനത്താവള പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി രാജ്യാന്തര വിമാനത്താവളം സിയാലിൽ മറ്റൊരു നിർണായക ചുവടുവെപ്പ് കൂടി. അന്താരാഷ്ട്ര ടെർമിനലിൽ 15.04 കോടി രൂപ ചെലവിൽ സ്ഥാപിച്ച ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്മെന്റ് സംവിധാനം സെപ്തംബർ 24ന് മുഖ്യമന്ത്രിയും സിയാൽ ചെയർമാനുമായ വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
വിമാനങ്ങൾ പാർക്ക് ചെയ്തിരിക്കുമ്പോൾ അവയിലെ വൈദ്യുത ആവശ്യങ്ങൾ നിർവ്വഹിക്കുക എന്നതാണ് ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്മെന്റിന്റെ പ്രധാന ചുമതല. സാധാരണയായി വിമാനത്തിനുള്ളിലെ എൻജിനുകളോ ഓക്സിലറി പവർ യൂണിറ്റോ പ്രവർത്തിപ്പിച്ച് അതിലെ ഇന്ധനം ഉപയോഗിച്ചാണ് ഇത്തരം ആവശ്യങ്ങൾക്കുള്ള വൈദ്യുതി കണ്ടെത്തുന്നത്. ഇത് വലിയ ഇന്ധനച്ചെലവിന് കാരണമാകും.
ഇതിനു പകരമായി, വിമാനത്തിന് ആവശ്യമായ വൈദ്യുതി പുറമേ നിന്ന് എത്തിക്കുകയാണ് ബി.എം.ഇ ചെയ്യുന്നത്. നൂതന പശ്ചാത്തല സൗകര്യങ്ങൾ സ്വന്തം ചെലവിൽ ഒരുക്കി എയർലൈൻ പങ്കാളികൾക്ക് കൈത്താങ്ങാവുക വഴി കൊച്ചി വിമാനത്താവളത്തെ കൂടുതൽ ആകർഷകമായ ഒരു വ്യോമയാന കേന്ദ്രമാക്കി മാറ്റുകയാണ് സിയാൽ. ഹരിത വികസനവും സാമ്പത്തിക കാര്യക്ഷമതയും ഒരേസമയം സാധ്യമാക്കുന്ന ഈ പദ്ധതി വ്യോമയാന മേഖലയ്ക്ക് മാതൃകയാണ്.
മലിനീകരണം കുറയ്ക്കും
വിമാനത്താവളത്തിലെ എയറോബ്രിഡ്ജിൽ ഘടിപ്പിച്ചിട്ടുള്ള ബി.എം.ഇ വഴി, പാർക്ക് ചെയ്തിരിക്കുന്ന വിമാനങ്ങളിലേക്ക് ആവശ്യമായ വൈദ്യുതിയും റീകണ്ടീഷൻ ചെയ്ത എയറും നേരിട്ട് ലഭ്യമാക്കുന്നു. ഇതുവഴി വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരിക്കുന്ന വിമാനങ്ങളുടെ ഇന്ധന ഉപയോഗവും മലിനീകരണവും വലിയ അളവിൽ കുറയ്ക്കാൻ സാധിക്കും.
മണിക്കൂറിൽ ഏകദേശം 122 മുതൽ 145 കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് തടയും
ശബ്ദമലിനീകരണം കുറയ്ക്കും
ഏപ്രണിലെ പ്രവർത്തനം കൂടുതൽ സംരക്ഷിതവും സുരക്ഷിതവുമാക്കാനും സാധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |