തൊടുപുഴ: ഹോംനഴ്സിംഗ്, വീട്ടുജോലി മേഖലയിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പും ചൂഷണവും നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ചിലർ ഫീസ് വാങ്ങി ഹോം നഴ്സിംഗിന്റെ പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചശേഷം ജോലി വാഗ്ദാനം ചെയ്തു സ്ത്രീകളെ ചൂഷണം ചെയ്യുന്നതായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ മേഖലയിലെ അംഗീകൃതസ്ഥാപനഉടമകൾ ഇടുക്കി സൈബർ സെല്ലിൽ പരാതി നൽകി. ഇവരുടെ മൊഴി നാളെ രേഖപ്പെടുത്തും. പാവപ്പെട്ട സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്തു വീഡിയോകോൾ ചെയ്ത് ചൂഷണം ചെയ്യുന്നതായാണ് പരാതി. ഇതിനു മുന്നോടിയായി ജോലി ഒഴിവുകൾ നൽകി വിശ്വാസ്യത ആർജ്ജിച്ച ശേഷമാണ് ചൂഷണമെന്നും പരാതിയിലുണ്ട്. ഇന്റർനാഷണൽ ലൈസൻസ് ഇല്ലാത്തവർ പോലും വിദേശജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തുന്നതായും ആരോപണമുണ്ട്. പരാതിയുമായി അധികമാരും മുന്നോട്ടു വരാത്തതും ചൂഷണം വർദ്ധിപ്പിക്കുന്നു. നിലവിൽ ജില്ലയിൽ അംഗീകാരമുള്ള മുപ്പതോളം സ്ഥാപനങ്ങളാണുള്ളത്.
സുരക്ഷാഭീഷണികളേറെ
പ്രായമായവർ, കിടപ്പുരോഗികൾ, കുട്ടികൾ എന്നിവരുടെ പരിചരണത്തിന് ഹോം നഴ്സിനെയോ ജോലിക്കാരിയെയോ നിയമിക്കുന്ന പ്രവണത നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. നിലവിൽ കൃത്യമായ നിയമങ്ങളോ ചട്ടക്കൂടുകളോ ഇല്ലാത്തത് വലിയ സുരക്ഷാഭീഷണികൾക്കും ചൂഷണങ്ങൾക്കും കാരണമാകുന്നുണ്ട്. ശുപാർശയുടെയും പരിചയത്തിന്റെയും പേരിൽ ജോലി ചെയ്യുന്നചിലർ നടത്തുന്ന മോഷണങ്ങളും തട്ടിപ്പുകളും അംഗീകൃത ഏജൻസികളുടെ വിശ്വാസ്യതയെപ്പോലും ബാധിച്ചു. റിട്ട. ജസ്റ്റിസ് കെ.ടി തോമസ് കമ്മിഷൻ സമർപ്പിച്ച സമഗ്ര ഹോംനഴ്സിംഗ് നിയന്ത്രണ ബിൽ ശുപാർശകൾ അടിയന്തരമായി നടപ്പിലാക്കിയാൽ പ്രശ്നപരിഹാരമാകുമെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. തുടർന്ന് കൃത്യമായ നിയന്ത്രണങ്ങളും സുരക്ഷാമാനദണ്ഡങ്ങളും ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിസിനസ് ഓണേഴ്സ് സർവീസ് സൊസൈറ്റി ട്രസ്റ്റ് നിയമസഭാ സ്പീക്കർക്ക് നിവേദനം നൽകിയിരിക്കുകയാണ്.
ഉറപ്പാക്കേണ്ട 10 കാര്യങ്ങൾ
പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്
ഏകീകൃത ഡിജിറ്റൽ ഐ.ഡി കാർഡ്
നിർബന്ധിത അടിസ്ഥാന പരിശീലനം
അംഗീകൃത റിക്രൂട്ട്‌മെന്റ്
. അനധികൃത വിദേശ റിക്രൂട്ട്‌മെന്റ് തടയൽ
. തൊഴിലുടമകളുടെ സുരക്ഷ
പ്രശ്നപരിഹാര സമിതി
ശമ്പള ഏകീകരണവും സർക്കാർ കരാറും
വയോജന സംരക്ഷണം
''മേഖലയിലെ ജീവനക്കാരുടെയും ഏജൻസികളുടെയും സുരക്ഷ ഉറപ്പാക്കി അടിയന്തര നിയമനിർമ്മാണം വേണം""
-എം.ആർ. സലീഷ് കുമാർ ( പരാതിക്കാരൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |