കൊല്ലം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സിറ്റി പൊലീസ് സംഘടിപ്പിച്ച 'ജ്വാല 2026' വനിതാ സംഗമ റാലി നഗരത്തെ ജനസാഗരമാക്കി. ലഹരിക്കെതിരെ കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ ജനകീയ പ്രതിരോധങ്ങളിലൊന്നിനാണ് കൊല്ലം നഗരം സാക്ഷ്യം വഹിച്ചത്.
എസ്.എൻ കോളേജിന് മുന്നിൽ നിന്ന് ആരംഭിച്ച റാലിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വനിതകളും കുട്ടികളും അണിനിരന്നു. കുട്ടികളുടെ റോളർ സ്കേറ്റിംഗ് പ്രകടനത്തിന്റെ അകമ്പടിയോടെ നീങ്ങിയ റാലിക്ക് തുറന്ന ജീപ്പിൽ മന്ത്രിമാരായ രമേശ് ചെന്നിത്തല, ബിന്ദു കൃഷ്ണ, പി.സി.വിഷ്ണുനാഥ്, എം.എൽ.എ വിഷ്ണു മോഹൻ, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, കൊല്ലം മേയർ എ.കെ.ഹഫീസ്, സിറ്റി പൊലീസ് കമ്മിഷണർ എം.ഹേമലത തുടങ്ങിയവർ നേതൃത്വം നൽകി.
റാലിക്ക് ശേഷം സി.കേശവൻ സ്മാരക ടൗൺഹാളിൽ സംഘടിപ്പിച്ച വനിതാ സംഗമം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ബിന്ദു കൃഷ്ണ അദ്ധ്യക്ഷയായി. പി.സി.വിഷ്ണുനാഥ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് മന്ത്രി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും പ്രോമോ വീഡിയോ അണിയറപ്രവർത്തകരെ തൂഫാൻ ബാഡ്ജ് അണിയിക്കുകയും ചെയ്തു.
വിശിഷ്ടാതിഥികൾക്ക് രമേശ് ചെന്നിത്തല തൂഫാൻ ബാഡ്ജ് അണിയിച്ചു. ഓപ്പറേഷൻ തൂഫാൻ പോസ്റ്റർ പ്രകാശനവും സന്ദേശ അവതരണവും റവാഡ ചന്ദ്രശേഖർ നിർവഹിച്ചു. ഡെപ്യുട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ മുഖ്യാതിഥിയായി. ഡെപ്യുട്ടി മേയർ ഡോ. ഉദയ സുകുമാരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവി, കോർപ്പറേഷൻ കൗൺസിലർ ടി.ഷൈനി, ജില്ലാ കളക്ടർ ആനി ജൂല തോമസ്, അഡിഷണൽ എസ്.പി ജെ.കെ.ദിനിൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |