
കൊല്ലം: പാരിപ്പള്ളി മെഡി. ആശുപത്രിയിൽ കഴിഞ്ഞ ആറ് മാസമായി മുടങ്ങിക്കിടന്ന നേത്ര ശസ്ത്രക്രിയ പുനരാരംഭിച്ചു. പുതുതായി വാങ്ങിയ ലൂമിയർ ഐ കമ്പനിയുടെ ഒഫ്താൽമോളജി മൈക്രോസ്കോപ്പ് ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം മുതൽ ശസ്ത്രക്രിയകൾ പുനരാരംഭിച്ചത്.
നേത്ര ശസ്ത്രക്രിയ മുടങ്ങിയത് ചൂണ്ടിക്കാട്ടിയുള്ള കേരളകൗമുദി വാർത്തയെ തുടർന്നാണ് ഒഫ്താൽമോളജി മൈക്രോസ്കോപ്പ് വാങ്ങാനുള്ള നടപടി വേഗത്തിലാക്കിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേരത്തെ ഉപയോഗിച്ചിരുന്ന ഓഫ്താൽമോളജി മൈക്രോസ്കോപ്പ് കേടായതിനെ തുടർന്ന് ആയിരത്തോളം നേത്ര ശസ്ത്രക്രിയകൾ മുടങ്ങിയിരുന്നു.
ഇ.എസ്.ഐ കോർപ്പറേഷൻ വാങ്ങിയ ഓപ്പറേഷൻ മൈക്രോസ്കോപ്പാണ് ഒഫ്താൽമോളജി ഓപ്പറേഷൻ തീയേറ്ററിൽ ഉപയോഗിച്ചിരുന്നത്. പലതവണ കേടായിട്ടുള്ള ഈ മൈക്രോസ്കോപ്പ് അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുകയായിരുന്നു. ആറര മാസം മുമ്പ് വീണ്ടും തകരാറിലായതോടെ നേത്ര ശസ്ത്രക്രിയ മുടങ്ങി. കഴിഞ്ഞ സർക്കാരിന്റെ അവസാനഘട്ടത്തിൽ പലതവണ ആശുപത്രി അധികൃതർ പണം ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടികൾ ഇഴയുകയായിരുന്നു.
പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ പുതിയ ഒഫ്താൽമോളജി മൈക്രോസ്കോപ്പ് വാങ്ങാൻ 1.15 കോടിയുടെ ഭരണാനുമതി നൽകി. രണ്ടാഴ്ച മുമ്പ് പണം കെ.എം.എസ്.സി.എല്ലിന് കൈമാറി. കഴിഞ്ഞയാഴ്ച പുതിയ മൈക്രോസ്കോപ്പ് എത്തിച്ച് രണ്ട് ദിവസം മുമ്പ് ഘടിപ്പിക്കൽ പൂർത്തിയാക്കി.
കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടക്കുമ്പോഴാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഒഫ്താൽമോളജി മൈക്രോസ്കോപ്പ് കേടായത്. പുതിയ മൈക്രോസ്കോപ്പ് എത്തിയതിനാൽ വൈകാതെ കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിച്ചേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |