
പാലാ: രാജ്യത്തിന്റെയും കേരളത്തിന്റെയും അഭിമാനമായിരുന്ന മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ പേരിലുള്ള നാട്ടിലെ ഏക സ്മാരകമായ കുറിച്ചിത്താനം കെ.ആർ.നാരായണൻ ഗവ.എൽ.പി.സ്‌കൂൾ അവഗണനയുടെ വക്കിൽ. നൂറ്റാണ്ടിലേറെക്കാലത്തെ പാരമ്പര്യമുള്ള സ്‌കൂളിന്റെ പ്രധാന കെട്ടിടമാണ് ശോച്യാവസ്ഥയിലുള്ളത്. മഴ പെയ്താൽ ചോർന്നൊലിക്കുന്ന മേൽക്കൂര ഏത് നിമിഷവും അപകടം ക്ഷണിച്ചുവരുത്തുമെന്ന ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും. സാധാരണ ഗവൺമെന്റ് എൽ.പി.സ്‌കൂളായിരുന്ന ഈ വിദ്യാലയത്തിന് കെ.ആർ നാരായണനോടുള്ള ആദരവിന്റെ ഭാഗമായിട്ടാണ് അന്ന് മന്ത്രിയായിരുന്ന പി.ജെ.ജോസഫ്, ഉഴവൂർ വിജയൻ എന്നിവർ മുൻകൈയെടുത്ത് കെ.ആർനാരായണൻ ഗവൺമെന്റ് എൽ.പി.സ്‌കൂൾ എന്നു പുനർനാമകരണം ചെയ്തത്. കെ.ആർ.നാരായണൻ എൽ.പി.സ്‌കൂളിൽ പഠിച്ചതും ഇവിടെയാണ്.
കെ.ആർ.നാരായണൻ ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായിരിക്കെ സ്‌കൂളിലെത്തുകയും സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മുൻ കേന്ദ്രമന്ത്രി മുരളി ദിയോറ ലൈബ്രറി കെട്ടിടം നിർമ്മിച്ചു നൽകുകയും വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ്പുകൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
സ്‌കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കണം
ഏത് നിമിഷവും മേൽക്കൂര താഴെവീണേക്കാമെന്ന ഭീഷണിയുമുണ്ട്. നനയാതിരിക്കാൻ ഇപ്പോൾ പി.ടി.എ.യുടെ നേതൃത്വത്തിൽ മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിരിക്കുകയാണ്.
സ്‌കൂളിന്റെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ.ജോസ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, മന്ത്രി മോൻസ് ജോസഫ് എന്നിവർക്ക് നിവേദനവും നൽകി.
കുറിച്ചിത്താനം കെ.ആർ. നാരായണൻ സ്‌കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പൊട്ടിപ്പൊളിഞ്ഞതുമൂലം പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിരിക്കുന്നു.
കുറിച്ചിത്താനം കെ.ആർ. നാരായണൻ സ്‌കൂൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |