
പത്തനംതിട്ട : കെ.എസ്.ആർ.ടി.സിയിലെ പ്രിയദർശിനി സൗജന്യയാത്ര കാരണം തകർച്ചയിലായ സ്വകാര്യ ബസ് സർവീസ് മേഖലയിലെ കൂടുതൽ ബസ് ഉടമകൾ സർവീസ് താത്കാലിമായി നിറുത്താനുള്ള ജി ഫോം നൽകി. തത് സ്ഥിതി തുടർന്നാൽ ജില്ലയിൽ സ്വകാര്യ ബസ് സർവീസ് പൂർണമായും നിറുത്തലായേക്കും. പത്തനംതിട്ട ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിൽ മാത്രം 15 ജി ഫോം അപേക്ഷയാണ് കഴിഞ്ഞ ദിവസങ്ങളിലായി ലഭിച്ചത്. മല്ലപ്പള്ളിയിലും രണ്ട് ജി ഫോം അപേക്ഷ ലഭിച്ചിട്ടുണ്ട്. മുമ്പുള്ളതിനേക്കാൾ കൂടുതൽ അപേക്ഷകൾ ലഭിക്കുന്നുണ്ടെന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ പറയുന്നു. ബസ് സർവീസ് താൽകാലികമായി നിറുത്തിവയ്ക്കാനും ആ കാലയളവിലെ റോഡ് നികുതി ഒഴിവാക്കി കിട്ടാനുമാണ് ജി ഫോാം നൽകുന്നത്.
ഇന്ന് സൂചനാസമരം
പ്രതിദിനം 1000 രൂപാ മുതൽ 4000 രൂപാ വരെ നഷ്‌ടം സഹിച്ചാണ് മിക്ക സ്വകാര്യ ബസുകളും ജൂൺ 15 മുതൽ സർവീസ് നടത്തുന്നത്. കളക്ഷൻ കുറഞ്ഞതിനാൽ പലയിടത്തും ബസുകൾ കയറ്റിയിട്ടിരിക്കുകയാണ്. തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുകയും മറ്റു ചിലർക്ക് വേതനം കുറയുകയും ചെയ്യുന്ന അവസ്ഥയാണിപ്പോൾ. ബസുകത്തുടെ ഫിനാൻസ് അടയ്ക്കാനോ ദൈനംദിന പണികൾ തീർക്കുന്നതിനോ ഉടമകൾക്ക് കഴിയുന്നില്ല. റോഡ് നികുതി പകുതിയായി കുറച്ചത് സ്വാഗതം ചെയ്യുന്നെങ്കിലും നേരിടുന്ന തകർച്ചയ്ക്ക് ഇത് പരിഹാരമാകുന്നേയില്ല.
ഇതിൽ പ്രതിഷേധിച്ച് ഇന്ന് സർവീസ് നിറുത്തിവച്ചുകൊണ്ട് ബസുടമകളും ജീവനക്കാരും കളക്ടറേറ്റിലേക്ക് ഇന്ന് രാവിലെ 10.30ന് മാർച്ചും ധർണയും നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |