തിരുവല്ല : സുരക്ഷിതമായി യാത്രക്കാർ ഉപയോഗിച്ചിരുന്ന റോഡ് കുത്തിപ്പൊളിച്ച് കുഴിയാക്കി. പൈപ്പ് ചോർച്ചയുടെ പേരിൽ കുഴിയെടുത്ത് ചോർച്ച പരിഹരിച്ച ശേഷം വേണ്ടവിധം മൂടാത്ത കുഴികളാണ് യാത്രക്കാർക്ക് കെണിയായിരിക്കുകയാണ്. ഏതാനും വർഷങ്ങൾക്കിടെ ബി.എം ബി.സി നിലവാരത്തിൽ നവീകരിച്ച കുറ്റൂർ- മനയ്ക്കച്ചിറ റോഡിന്റെ സ്ഥിതിയാണിത്. തിരുവല്ല നഗരത്തിന്റെ ഔട്ടർ റിംഗ് റോഡിലെ പൈപ്പുപൊട്ടിയ കുഴികളാണ് യാത്രക്കാരെ വീഴ്ത്തുന്നത്. മഠത്തിൽ പടിക്കു സമീപം മൂന്ന് കുഴികളാണ് ഇത്തരത്തിലുള്ളത്. പൈപ്പു പൊട്ടൽ പരിഹരിച്ചശേഷം റോഡിന്റെ ഉപരിതലം നിരപ്പാക്കാതെ ഇട്ടിരിക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്. മഠത്തിൽപ്പടിയിേൽ വളവു തിരിഞ്ഞു വരുന്ന ഭാഗത്താണു കുഴി. അടുത്ത് എത്തുമ്പോഴേ കുഴി കാണാൻ കഴിയൂ. ഇരുചക്രവാഹന യാത്രികർ ഇവിടെ അപകടത്തിൽപെടുന്നത് പതിവായി.
പൊട്ടുന്നത് ആസ്ബറ്റോസ് പൈപ്പുകൾ
ഇതുവഴിയുള്ള പൈപ്പ് ലൈൻ നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണെന്ന് നാട്ടുകാർ പറയുന്നു.
ബി.എം ബി.സി നിലവാരത്തിൽ റോഡ് നവീകരിച്ചെങ്കിലും പൈപ്പുലൈൻ മാറ്റി സ്ഥാപിക്കാൻ പണം ഉണ്ടായില്ല. ഇതുകാരണം പഴയ ആസ്ബസ്‌റ്റോസ് പൈപ്പ് നിത്യവും പൊട്ടുന്ന സ്ഥിതി ഇവിടെ തുടരുകയാണ്. പലയിടത്തും പൈപ്പിന്റെ അലൈൻമെന്റ് റോഡിന്റെ മദ്ധ്യഭാഗത്തോടു ചേർന്നാണ്. പൊട്ടൽ പരിഹരിച്ചശേഷം മണ്ണിട്ട് കുഴി നികത്താറുണ്ട്. എന്നാൽ മഴ പെയ്യുന്നതോടെ ഇവിടെ താഴും. വാഹനങ്ങൾ കടന്നുപോകുമ്പോൾ മണ്ണിടിഞ്ഞു താഴ്ച കൂടും. പിന്നീട് അപകടകരമായ കുഴികളായി മാറുന്നു. ജല അതോറിറ്റിയെ അറിയിച്ചിട്ടും കുഴികൾ കൃത്യമായി മൂടിയിട്ടില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.
...........................................
റോഡ് തകർച്ച പരിഹരിക്കാത്തത് അധികൃതരുടെ നിസംഗതയാണ്. പ്രശ്നം പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണം
ലാൽ നളന്ദ
(പ്രദേശവാസി)
.............................................
1. പൈപ്പു പൊട്ടൽ പരിഹരിച്ചശേഷം റോഡിന്റെ ഉപരിതലം നിരപ്പാക്കാതെ ഇട്ടിരിക്കുന്നതാണ് അപകടത്തിന് കാരണം
2. ഇരുചക്രവാഹന യാത്രികർ ഇവിടെ അപകടത്തിൽപെടുന്നത് പതിവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |