
തിരുവനന്തപുരം: പാളയം കണ്ണിമേറ മാർക്കറ്റ് അടിമുടി മാറുന്നു. അത്യാധുനിക രീതിയിലുള്ള ഷോപ്പിംഗ് കോംപ്ലക്സും മൾട്ടിലെവൽ കാർ പാർക്കിംഗുമായി പുതിയ മുഖം നേടാൻ ഒരുങ്ങുകയാണ് 164 വർഷം പഴക്കമുള്ള മാർക്കറ്റ്. നഗരസഭയുടെ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം. അഞ്ച് നിലകളുള്ള മാർക്കറ്റാണ് പുതുതായി നിർമ്മിക്കുന്നത്.
ബഹുനിലമന്ദിരത്തിന്റെ താഴത്തെ രണ്ട് നിലകളിലാണ് മൾട്ടിലെവൽ കാർ പാർക്കിംഗ് സൗകര്യമൊരുക്കുന്നത്. നിലവിൽ ഉപഭോക്താക്കളുടെ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് റോഡിന് മുൻവശത്ത് ഗതാഗതക്കുരുക്ക് സൃഷ്ടിക്കാറുണ്ട്. ബേസ്‌മെന്റിലുള്ള പാർക്കിംഗ് ഏരിയായിൽ ഒരു സമയം 350 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാവും. മെക്കാനിക്കൽ ഹൈഡ്രോളിക് പാർക്കിംഗ് സംവിധാനമാണിത്.
ദിവസേന ആയിരക്കണക്കിന് പേർ എത്തുന്ന മാർക്കറ്റിൽ സ്ഥലപരിമിതി വില്ലനാവാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പ്രമുഖ ബ്രാൻഡുകളുടെ സാധനങ്ങൾ ഉൾപ്പെടുത്തിയ ഷോപ്പിംഗ് മാളും മൾട്ടിപ്ലക്സ് തിയേറ്ററും പരിഗണനയിൽ ഉള്ളതായി സ്മാർട്ട് സിറ്റി അധികൃതർ അറിയിച്ചു. മാർക്കറ്റിന് മുന്നിലെ പൈതൃക കവാടവും മതിലും നിലനിറുത്തും. അഞ്ഞൂറിലേറെ കച്ചവടക്കാർക്കായി വാണിജ്യ, വ്യാപാര സ്ഥാപനങ്ങൾ ഒരുക്കും. ഭിന്നശേഷി - വയോജന സൗഹൃദമായിരിക്കും പുതിയ മാർക്കറ്റ്. മാലിന്യ സംസ്കരണത്തിനുള്ള നൂതന സംവിധാനങ്ങൾ വികസിപ്പിക്കാനും പദ്ധതിയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |