
തിരുവനന്തപുരം: പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ ഇന്നലെ മുതൽ കളക്ഷൻ സെന്റർ ആരംഭിച്ചു. നിരവധിപ്പേർ സാധനങ്ങളെത്തിച്ചതോടെ ഇന്ന് രാവിലെ ആദ്യ ലോറി പുറപ്പെടുമെന്ന് ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. റാന്നി,ഇടുക്കി എന്നിവിടങ്ങളിലേക്കായി സാധനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നതായും ഡെപ്യൂട്ടി മേയർ വ്യക്തമാക്കി.
നഗരസഭയുടെ താഴത്തെ നിലയിൽ പ്രവർത്തനം ആരംഭിച്ച കളക്ഷൻ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. കളക്ഷൻ സെന്ററിലെത്തിക്കുന്ന സാധനങ്ങളുടെ കാലാവധിയും ഗുണമേന്മയും ഉറപ്പുവരുത്തിയായിരിക്കും ക്യാമ്പുകളിലേക്ക് കൈമാറുക. കുടിവെള്ളം,ബിസ്കറ്റ്,റസ്ക്,ബേബി ഫുഡ്, തോർത്ത്,നൈറ്റി,ലുങ്കി,സോപ്പ് തുടങ്ങിയവയാണ് പ്രധാനമായും ക്യാമ്പുകളിലേക്ക് ആവശ്യമുള്ളത്. കൺട്രോൾ റും നമ്പർ: 7306619802. നഗരസഭയുടെ 11 സോണൽ ഓഫീസുകളിലും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സാധനങ്ങളെത്തിക്കാം.
കൗൺസിലർമാരായ എം.ആർ.ഗോപൻ,കരമന അജിത്ത്,പാറ്റൂർ രാധാകൃഷ്ണൻ,ചെമ്പഴന്തി ഉദയൻ,സത്യവതി,ഗിരികുമാർ,നഗരസഭാ സെക്രട്ടറി ജെ.മുഹമ്മദ് ഷാഫി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
'കനത്ത മഴയിൽ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് പരമാവധി സഹായമെത്തിക്കേണ്ടത്
നമ്മുടെ കടമയാണ്. കളക്ഷൻ സെന്ററിലേക്ക് എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നു."
ജി.എസ്.ആശാനാഥ്,ഡെപ്യൂട്ടി മേയർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |