
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച 2026-27ലെ പുതുക്കിയ ബഡ്‌ജറ്റിനെ അസോചം കേരള സ്റ്റേറ്റ് കൗൺസിൽ സ്വാഗതം ചെയ്തു. വിജ്ഞാനാധിഷ്ഠിതവും നവീന സാങ്കേതികവിദ്യകൾക്ക് പ്രാധാന്യം നൽകുന്നതുമായ, ആഗോള മത്സരക്ഷമതയുള്ള സമ്പദ്‌വ്യവസ്ഥയിലേക്ക് കേരളത്തെ നയിക്കുന്ന ദീർഘവീക്ഷണമുള്ള വികസനരേഖയാണ് മുന്നോട്ടുവെക്കുന്നതെന്ന് ദി അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (അസോചം) വിലയിരുത്തി. ‘ഇൻവെസ്റ്റ് കേരളം’, സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് സോണുകൾ, കേരള നോളജ് വാലി, ഹെൽത്ത് ആൻഡ് ലൈഫ് സയൻസസ് സിറ്റി, മിഷൻ സമുദ്ര, ഏവിയേഷൻ ഹബ്, എം.എസ്.എം.ഇ. വളർച്ചാ പദ്ധതികൾ എന്നിവ സംസ്ഥാനത്ത് നിക്ഷേപങ്ങളും തൊഴിൽ അവസരങ്ങളും കൂടാൻ സഹായിക്കുമെന്ന് കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ രാജ സേതുനാഥ് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, ലോജിസ്റ്റിക്സ്, സമുദ്രാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ, പുനരുപയോഗ ഊർജം, നൈപുണ്യ വികസനം, ഭാവി സാങ്കേതികവിദ്യകൾ, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം എന്നിവയ്ക്ക് ബജറ്റിൽ നൽകിയിരിക്കുന്ന പ്രാധാന്യം സുസ്ഥിര വളർച്ചയിലേക്കുള്ള നിർണായക ചുവടുവെപ്പാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക വെല്ലുവിളികൾ ബഡ്‌ജറ്റിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും, ധനകാര്യ അച്ചടക്കവും പൊതു-സ്വകാര്യ പങ്കാളിത്തവും സ്വകാര്യ നിക്ഷേപങ്ങളുടെ ത്വരിതവൽക്കരണവും വഴി ഈ വികസന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന് അസോചം വിശ്വസിക്കുന്നുവെന്നും രാജാ സേതുനാഥ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |