
ഓഹരി വിൽപ്പനയ്ക്ക് ജിയോയും എൻ.എസ്.ഇയും
കൊച്ചി: രാജ്യത്തെ നിക്ഷേപകരെ ആവേശത്തേരിലാക്കി റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ പ്ളാറ്റ്ഫോംസും നാഷണൽ സ്‌റ്റോക്ക് എക്‌സ്ചേഞ്ചും(എൻ.എസ്.ഇ) പ്രാരംഭ ഓഹരി വിൽപ്പനയിൽ(ഐ.പി.ഒ) ചരിത്രം തിരുത്താൻ ഒരുങ്ങുന്നു. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പന ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ 27,859 കോടി രൂപയുടെ ഇഷ്യുവാണ്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോ പ്ളാറ്റ്‌ഫോംസ് കഴിഞ്ഞ ദിവസം പ്രാരംഭ ഓഹരി വിൽപ്പനയ്ക്കായി റെഡ് ഹെറിംഗ്‌സ് പ്രോസ്‌പെക്‌ടസ് വിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയിൽ(സെബി) സമർപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യ നിർമ്മിതിയായി ജിയോയുടെ ഓഹരി വിൽപ്പന മാറുമെന്നാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി കമ്പനിയുടെ 49ാമത് വാർഷിക പൊതുയോഗത്തിൽ വ്യക്തമാക്കിയത്. ജിയോയുടെ 27 കോടി ഓഹരികളാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ബാങ്കുകളുടെ വിലയിരുത്തൽ അനുസരിച്ച് നിലവിലെ സാഹചര്യത്തിൽ ഓഹരി വിൽപ്പനയിലൂടെ 37,000 കോടി രൂപ സമാഹരിക്കാനാകും.
രാജ്യത്തെ മുൻനിര എക്‌സ്‌ചേഞ്ചായ എൻ.എസ്.ഇ പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ 30,000 കോടി രൂപയാണ് സമാഹരിക്കുന്നത്. എൻ.എസ്.ഇയുടെ 14.89 കോടി ഓഹരികളാണ് വിൽപ്പന നടത്തുന്നത്.
നിലവിലെ റെക്കാഡ് ഐ.പി.ഒകൾ
കമ്പനി സമാഹരിച്ച തുക
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ : 27,859 കോടി രൂപ
എൽ.ഐ.സി : 20,557 കോടി രൂപ
പേടിഎം : 18,300 കോടി രൂപ
ടാറ്റ കാപ്പിറ്റൽ : 15,512 കോടി രൂപ
കോൾ ഇന്ത്യ : 15,199 കോടി രൂപ
എൻ.എസ്.ഇയിലെ ഓഹരി ഉടമകൾ
സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, എം.എസ് സ്ട്രാറ്റജിക്(മൗറീഷ്യസ്), കാനഡ പെൻഷൻ പ്ളാൻ, അരാണ്ട ഇൻവെസ്‌റ്റ്‌മെന്റ്‌സ്(മൗറീഷ്യസ്), ബാങ്ക് ഒഫ് ബേറാഡ, സ്‌റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ, ജനറൽ ഇൻഷ്വറൻസ് കോർപ്പറേഷൻ തുടങ്ങിയവരുടെ കൈവശമുള്ള ഓഹരികളാണ് വിപണിയിൽ വിൽക്കുന്നത്. അതേസമയം 10.72 ശതമാനം പങ്കാളിത്തമുള്ള എൽ.ഐ.സി ഓഹരികൾ വിൽക്കുന്നില്ല.
നടപ്പുവർഷം 23 കമ്പനികൾ ഐ.പി.ഒയിലൂടെ സമാഹരിച്ച തുക
27,000 കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |