
വിപണികളെ പിടിച്ചുലച്ച് ക്രൂഡാഘാതം
ക്രൂഡ് വില 86 ഡോളർ കടന്നു
കൊച്ചി: ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് കടുത്ത ആശങ്ക സൃഷ്‌ടിച്ച് രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കത്തിക്കയറുന്നു. ഇറാനെതിരെ അമേരിക്ക ആക്രമണം ശക്തമാക്കിയതും പശ്ചിമേഷ്യയിലെ സംഘർഷം വ്യാപിച്ചതുമാണ് ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഇന്നലെ ഹോർമുസ് ഇടനാഴിയിലെ പുതിയ സുരക്ഷാ പ്രതിസന്ധി ചരക്കുനീക്കത്തെ ബാധിക്കുമെന്ന ആശങ്കയേറി. ഇതോടെ രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് അഞ്ച് ശതമാനം വർദ്ധിച്ച് 86 ഡോളറിന് മുകളിലെത്തി. അമേരിക്കയിലെ വെസ്‌റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ്(ഡബ്‌ള‌്യു.ടി) ക്രൂഡ് വില 80 ഡോളർ കടന്നു. ഒരു മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഇന്ത്യയുടെ മൊത്തം ക്രൂഡ് ഉപഭോഗത്തിൽ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ് എത്തുന്നത്.
പശ്ചിമേഷ്യ സംഘർഷം നീണ്ടാൽ ഹോർമൂസിലൂടെയുള്ള വെസലുകളുടെ സഞ്ചാരം ഗണ്യമായി കുറയുമെന്നതിനാൽ വില 95 ഡോളറിലേക്ക് ഉയർന്നേക്കാമെന്ന് യൂറേഷ്യ ഗ്രൂപ്പിലെ അനലിസ്‌റ്റുകൾ പറയുന്നു.
എൽ.പി.ജി നിയന്ത്രണത്തിന് സാദ്ധ്യത
ഹോർമുസ് വഴിയുള്ള ചരക്ക് നീക്കം വീണ്ടും തടസപ്പെട്ടാൽ ഇന്ത്യയിൽ പാചക വാതക വിതരണത്തിന് കേന്ദ്ര സർക്കാർ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയേക്കും. രാജ്യത്തെ മൊത്തം എൽ.പി.ജി ഇറക്കുമതിയുടെ 80 ശതമാനവും ഹോർമുസിലൂടെയാണ് എത്തുന്നത്. മറ്റ് വിപണികളിൽ നിന്ന് വാങ്ങിയാലും ചെലവ് കൂടുതലാണെന്ന് കമ്പനികൾ പറയുന്നു.
വിലക്കയറ്റം രൂക്ഷമാകും
ഇന്ധന പ്രതിസന്ധി ചരക്കു ഗതാഗത ചെലവ് ഉയർത്തുന്നതിനാൽ ആഭ്യന്തര വിപണിയിൽ ഭക്ഷ്യ, ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമാകും. ജൂണിൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 4.38 ശതമാനമായി ഉയർന്നിരുന്നു. ഇന്ധന വിലയിലെ വർദ്ധന കാർഷിക മേഖലയിൽ ഉത്പാദന ചെലവ് ഉയർത്തുന്നതും വെല്ലുവിളിയാണ്.
ചരക്ക് നീക്കത്തിന് ചെലവേറും
ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് 20 ശതമാനം റീഇമ്പേഴ്‌സ്‌മെന്റ് ചാർജ് ഏർപ്പെടുത്താനുള്ള ഡോണാൾഡ് ട്രംപിന്റെ നീക്കം പ്രാബല്യത്തിലായാൽ ചരക്കുനീക്ക ചെലവ് ഗണ്യമായി കൂടും. പൂർണമായും നിറച്ച സൂപ്പർടാങ്കറുകൾക്ക് മൂന്ന് കോടി ഡോളറിന്റെ അധിക ബാദ്ധ്യതയാണ് ഈ നീക്കം സൃഷ്‌ടിക്കുന്നത്.
വെല്ലുവിളി
പെട്രോൾ, ഡീസൽ വില ഉയർത്തിയേക്കും
നാണയപ്പെരുപ്പ സമ്മർദ്ദം ശക്തമാകും
രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാകും
ഓഹരി വിപണിയിൽ ചാഞ്ചാട്ടമേറും
ഓഹരി വിപണിയിൽ വിൽപ്പന സമ്മർദ്ദം
കൊച്ചി:എണ്ണവിലയിലെ കുതിപ്പ് നാണയപ്പെരുപ്പ ഭീഷണി രൂക്ഷമാക്കുമെന്ന ആശങ്കയിൽ ഇന്ത്യൻ ഓഹരി വിപണി കനത്ത വിൽപ്പന സമ്മർദ്ദത്തിലായി. ബോബെ ഓഹരി സൂചികയായ സെൻസെക്സ് 561.46 പോയിന്റ് ഇടിഞ്ഞ് 77,054.94ൽ അവസാനിച്ചു. നിഫ്റ്റി 158.95 പോയിന്റ് നഷ്ടത്തിൽ 24,052.05ൽ എത്തി.
ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് 20 ശതമാനം റീഇമ്പേഴ്‌സ്‌മെന്റ് ചാർജ് ഏർപ്പെടുത്താനുള്ള ഡോണാൾഡ് ട്രംപിന്റെ നീക്കമാണ് നിക്ഷേപകരെ ആശങ്കയിലാക്കുന്നത്. ഇതോടൊപ്പം വിദേശ നിക്ഷേപകരുടെ പിന്മാറ്റവും തിരിച്ചടിയായി.ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിലും കനത്ത ഇടിവുണ്ടായി.
രൂപയുടെ മൂല്യത്തിൽ ഇടിവ്
യുദ്ധം ശക്തമായതോടെ നിക്ഷേപകർ സുരക്ഷിത മേഖലയായ യു.എസ് ബോണ്ടുകളിലും ഡോളറിലും സജീവമായതോടെ രൂപയുടെ മൂല്യത്തിലും കനത്ത തകർച്ചയുണ്ടായി. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 62 പൈസ കുറഞ്ഞ് 96.30ൽ അവസാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |