
തിരുവനന്തപുരം: കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് സ്മാർട് സിറ്റിയുടെ പ്രചാരണ പരിപാടികൾ ഡിസംബറോടെ ആരംഭിക്കാനും അടുത്ത വർഷം ആദ്യം വൻകിട വ്യവസായങ്ങൾക്ക് ഭൂമി അനുവദിച്ചു തുടങ്ങാനും കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.ഐ.സി.ഡി.സി) തയ്യാറെടുക്കുന്നു. 50 ഏക്കറിനു മുകളിൽ ഭൂമി ആവശ്യമുള്ള വ്യവസായങ്ങളെയായിരിക്കും ആദ്യഘട്ട അലോട്മെന്റിലേക്ക് പരിഗണിക്കുക.
കഴിഞ്ഞവർഷം ഒക്ടോബറിൽ ആരംഭിച്ച അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടതു പോലെ 2029 ഏപ്രിലിൽതന്നെ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ഭൂമിയുടെ അലോട്മെന്റും പൂർത്തിയാക്കി സ്മാർട് സിറ്റി പൂർണതോതിൽ സജ്ജമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും ജില്ലാ കളക്ടറും എൻ.ഐ.സി.ഡി.സി ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘം എല്ലാമാസവും പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്തുന്നു.
കേരള സർക്കാരിനു കീഴിലുള്ള കിൻഫ്രയും കേന്ദ്ര സർക്കാരിനു കീഴിലെ നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻ.ഐ.സി.ഡി.ഐടി) ചേർന്ന് തുല്യ ഓഹരി പങ്കാളിത്തത്തോടെ രൂപംകൊടുത്ത പ്രത്യേകോദ്ദേശ്യ സ്ഥാപനമാണ് സ്മാർട് സിറ്റിയുടെ വികസനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്.
ഐ.ഐ.ടി , എൻ.ഐ.ടി സഹകരണം
പാലക്കാട് ഐ.ഐ.ടി, തിരുച്ചിറപ്പള്ളി എൻ.ഐ.ടി എന്നിവിടങ്ങളിൽനിന്നുള്ള സാങ്കേതികനിർദ്ദേശങ്ങൾ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ഡിസൈൻ തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. പദ്ധതിയുടെ നടത്തിപ്പിനായി കേരള സർക്കാർ 1,489 കോടി രൂപ ചെലവിട്ട് ഏറ്റെടുത്ത 1,450 ഏക്കർ ഭൂമിയിൽനിന്ന് 889 ഏക്കർ ഭൂമി കെ.ഐ.സി.ഡി.സിക്ക് കൈമാറിയിട്ടുണ്ട്. ഇതിന് ആനുപാതികമായി അടിസ്ഥാനസൗകര്യ വികസനത്തിന് കേന്ദ്രസർക്കാരിൽ നിന്ന് 934.46 കോടി രൂപ ഇതിനോടകം കോർപ്പറേഷന് ലഭിച്ചിട്ടുണ്ട്.
രാജ്യത്ത് നടപ്പാക്കുന്ന 12 വ്യവസായ സ്മാർട് സിറ്റികളിൽ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെൻഡർ നടപടികൾ ആദ്യം പൂർത്തീകരിച്ച് നടപടികളാരംഭിച്ചത് കേരളമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |