മനുഷ്യന്റെ ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളിൽ നിന്നും ഇഴജന്തുക്കളിൽ നിന്നും നാം എപ്പോഴും ജാഗ്രത പാലിക്കാറുണ്ട്. എന്നാൽ ചെറിയ പ്രാണികളെ പലപ്പോഴും അത്ര ഗൗരവമായി കാണാറില്ല. അവ ചെറുതും മനുഷ്യന് വലിയ ദോഷമില്ലാത്തവയുമാണെന്നാണ് പലരുടെയും ധാരണ. എന്നാൽ ചില പ്രാണികൾ ഗുരുതര രോഗങ്ങൾ പടർത്തുകയോ നേരിട്ട് ആക്രമിക്കുകയോ ചെയ്ത് മനുഷ്യജീവന് തന്നെ ഭീഷണിയാകാം. അത്തരത്തിലുള്ള പ്രാണികൾ ഏതൊക്കെയാണെന്ന് നോക്കാം.
ലോകത്തിലെ ഏറ്റവും വലിയ കടന്നൽ ഇനമാണ് ഏഷ്യൻ ജയന്റ് ഹോർണറ്റ്. ഇതിനെ മർഡർ ഹോർണറ്റ് എന്നും പറയുന്നു. ഏകദേശം രണ്ട് ഇഞ്ചോളം വരുന്ന ഇവ മാരക വിഷമുള്ളവയാണ്. ഇവയുടെ കുത്തേറ്റാൽ മരണം വരെ സംഭവിക്കാം. പ്രധാനമായും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. തലയ്ക്ക് ഓറഞ്ച് - മഞ്ഞ നിറവും ശരീരത്തിൽ കറുപ്പും മഞ്ഞയും വരകളും കാണപ്പെടുന്നു.
ഇവയുടെ കുഞ്ഞൻ സൂചിപോലുള്ള മുള്ളിൽ നിന്നും ചില പാമ്പിന്റെ വിഷത്തിന് തുല്യമായ വിഷമാണ് മനുഷ്യശരീരത്തിൽ കുത്തിവയ്ക്കുന്നത്. ഒരുവർഷത്തിൽ നിരവധിപേർ ഇവയുടെ കുത്തേറ്റ് മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അലർജിയുള്ളവർക്ക് ഇവയുടെ കുത്തേൽക്കുന്നത് ജീവന് വലിയ അപകടം സൃഷ്ടിക്കുന്നു. ഇവ തേനീച്ചകളെ കൊന്നശേഷം ഇവയുടെ കൂട് സ്വന്തമാക്കുന്നു.
കടിച്ചാൽ അതിവേദനയുണ്ടാക്കുന്ന ഉറുമ്പുകളെയാണ് ബുള്ളറ്റ് ഉറുമ്പുകൾ എന്ന് പറയുന്നത്. ഇവ കടിച്ചാൽ വെടിയേറ്റതുപോലെയുള്ള കഠിനമായ വേദന ഉണ്ടാകുന്നത് കൊണ്ടാണ് ഈ പേര് ലഭിച്ചത്. മദ്ധ്യ, തെക്കേ അമേരിക്കയിലെ മഴക്കാടുകളിൽ കാണപ്പെടുന്ന ഈ ഉറുമ്പുകളുടെ വിഷം മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന കടുത്ത വേദനയ്ക്കും തളർച്ചയ്ക്കും കാരണമാകുന്നു. ഇവയുടെ വിഷത്തിൽ 'പോണറോടോക്സിൻ' എന്ന ന്യൂറോടോക്സിൻ ഉണ്ട്. ഏകദേശം 1.2 ഇഞ്ച് വരെ നീളമുള്ള ഇവയ്ക്ക് കടും കറുപ്പ് അല്ലെങ്കിൽ ഇരുണ്ട ചുവപ്പ് നിറമാണുള്ളത്. 3000 വരെ എണ്ണമുള്ള കോളനികളിലായാണ് ബുളറ്റ് ഉറുമ്പുകളുടെ താമസം. ഇവയുടെ കടിയേറ്റൽ മരണം സംഭവിക്കാനുള്ള സാദ്ധ്യത വളരെ കുറവാണെന്നും ഗവേഷകർ പറയുന്നു. എന്നാൽ ഈ ഉറുമ്പ് കടിച്ച വേദന 12 മുതൽ 24 മണിക്കൂർ വരെ നീണ്ടും നിൽക്കാം.
മനുഷ്യന്റെ മരണത്തിന് ഏറ്റവും കൂടുതൽ കാരണമാകുന്ന ഒരു പ്രാണിയാണ് കൊതുക്. പ്രത്യേകിച്ച് അനോഫിലിസ് വിഭാഗത്തിൽപ്പെടുന്ന കൊതുകുകൾ. മലേറിയ,ഡെങ്കിപ്പനി, സിക്ക വൈറസ് തുടങ്ങിയ ഈ മാരകമായ രോഗങ്ങൾ പരത്തുന്നു. രോഗാണുക്കളെ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് എത്തിക്കാൻ കൊതുകിന് കഴിയുന്നു.
മനുഷ്യർക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന പ്രാണിയാണ് കിസ്സിംഗ് ബഗ്. മനുഷ്യരുടെ മുഖത്തും ചുണ്ടിലും കടിച്ച് രക്തം കുടിക്കുന്ന ഇവ പ്രധാനമായും അമേരിക്കൻ രാജ്യങ്ങളിലാണ് കാണപ്പെടുന്നത്. ഇവയുടെ കടിയേൽക്കുന്നതിലൂടെയല്ല പകരം ഇവയുടെ വിസർജ്ജനത്തിലൂടെ ചാഗാസ് എന്ന മാരക രോഗം പകർത്തുന്നു.
രാത്രിയിലാണ് ഇവ കൂടുതലായി മനുഷ്യരെ കടിക്കുന്നത്. കടിച്ചശേഷം ആ ഭാഗത്ത് വിസർജ്ജനം നടത്താറുണ്ട്. ഇത് മുറിവിലൂടെയോ കണ്ണ്, വായ എന്നിവയിലൂടെയോ ശരീരത്തിനുള്ളിൽ പ്രവേശിച്ചാണ് ട്രെെപനോസോമ ക്രൂസ് എന്ന പരാന്നഭോജി ശരീരത്തിൽ എത്തുന്നത്. ഇതാണ് ചാഗാസ് രോഗത്തിന് കാരണമാകുന്നത്. ഈ രോഗം ബാധിച്ചാൽ ഹൃദയത്തിനും ദഹന വ്യവസ്ഥയ്ക്കും ഗുരുതരമായ കേടുപാടുകൾ സംഭവിക്കാം. രോഗം ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സ നൽകാത്തപക്ഷം പിന്നീട് ജീവന് തന്നെ ഭീഷണിയാകാൻ സാദ്ധ്യതയുണ്ട്.
തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടുതലായി കാണപ്പെടുന്ന സെറ്റ്സെ ഈച്ച ഗുരുതരമായ രോഗങ്ങൾ പടർത്തുന്ന പ്രാണികളിൽ ഒന്നാണ്. മനുഷ്യരിൽ ആഫ്രിക്കൻ സ്ലീപ്പിംഗ് സിക്ക്‌നസ് എന്ന രോഗത്തിന് കാരണമാകുന്ന പരാന്നഭോജി ഇവ കടിക്കുന്നതിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. ഇത് പിന്നീട് തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ബാധിച്ചേക്കാം.
Despite their small size, some insects can pose a serious threat to human life. From the Asian giant hornet and bullet ant to mosquitoes, kissing bugs, and tsetse flies, these insects can inflict painful stings, transmit deadly parasites, and spread life-threatening diseases. This article explores some of the world's most dangerous insects and the health risks they pose to humans.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |