SignIn
Kerala Kaumudi Online
Friday, 18 September 2026 4.13 AM IST

'ഈ ദിവസങ്ങളിലേ പ്രസവിക്കൂ'; ഗർഭിണികളുടെ നിർബന്ധത്തിന് പിന്നിലെ കാരണം

explainer

2024 ജനുവരി 22നായിരുന്നു അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്‌ഘാടനം. ഈ ദിവസം ആശുപത്രികളിൽ ഗർഭിണികളുടെ തിരക്കായിരുന്നു. ഈ കാഴ്‌ച രോഗികളെ മാത്രമല്ല ആശുപത്രി അധികൃതരെയും ഞെട്ടിച്ചു. അയോദ്ധ്യ രാമക്ഷേത്ര ഉദ്ഘാടന ദിവസം തന്നെ തന്റെ കുഞ്ഞ് ജനിക്കണം എന്നായിരുന്നു ആശുപത്രിയിലെത്തിയ സ്‌ത്രീകളുടെയെല്ലാം മനസിൽ. കുഞ്ഞ് ആ 'ശുഭ' സമയത്ത്, ശുഭദിനത്തിൽ തന്നെ ജനിക്കണമെന്ന ആവശ്യം പലരും ഡോക്‌ടർമാരെ മുൻകൂട്ടി അറിയിക്കുകയും ചെയ്‌തു.

ഇതിനെയാണ് 'മഹൂറത്ത് പ്രസവം' എന്ന് പറയുന്നത്. എന്നാൽ, ഇത് രാമക്ഷേത്ര ഉദ്‌ഘാടന ദിവസം മാത്രമല്ല, പല ശുഭ മുഹൂർത്തങ്ങളിലും സംഭവിച്ചുവരുന്ന കാര്യമാണ്. ഇത്തരത്തിലുള്ള പ്രസവങ്ങൾ നമ്മുടെ രാജ്യത്ത് വർദ്ധിച്ചുവരികയാണ്. എന്നാൽ, എന്തുകൊണ്ടായിരിക്കാം ആശുപത്രികൾ ഇവ പ്രോത്സാഹിപ്പിക്കുന്നത്? പല ആശുപത്രികളിലും അവർ നൽകുന്ന സേവനങ്ങളുടെ പട്ടികയിൽ 'മഹൂറത്ത് പ്രസവം' ഉൾപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. ശുഭ മുഹൂർത്തത്തിൽ പ്രസവിക്കാൻ ഇന്ത്യയിലെ സ്‌ത്രീകൾ ഇപ്പോഴും ആഗ്രഹിക്കുന്നതിന് കാരണമെന്തെന്ന് പരിശോധിക്കാം.

pregnant-woman

എന്താണ് 'മഹൂറത്ത് പ്രസവം' ?

'മാതാപിതാക്കൾ അവരുടെ കുഞ്ഞിന്റെ ജനനത്തിനായി ഒരു പ്രത്യേക ദിവസവും സമയവും തിരഞ്ഞെടുക്കുന്ന രീതിയെയാണ് മഹൂറത്ത് പ്രസവം എന്നതിലൂടെ ഉദ്ദേശിക്കുന്നത്. പലപ്പോഴും ഒരു പുരോഹിതനെയോ ജ്യോതിഷിയെയോ സമീപിച്ചതിനുശേഷമാകും ഇവർ തീയതിയും സമയവും തീരുമാനിക്കുന്നത്. എന്നിരുന്നാൽ പോലും ഗർഭസ്ഥ ശിശുവിനും മാതാവിനും മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ല എന്നകാര്യം ഉറപ്പുവരുത്തിയ ശേഷമായിരിക്കും പ്രസവം നടത്തുക. ഈ തീയതി സാധാരണ പ്രസവം നടക്കേണ്ട മാസത്തിൽ തന്നെയുള്ളതാകാനും പ്രത്യേകം ശ്രദ്ധിക്കും. പലർക്കും ഇപ്പോൾ സി - സെക്ഷനാണ് വേണ്ടത്. അതിനാൽ തന്നെ പ്രസവവേദന വരുന്നതുവരെ കാത്തിരിക്കുന്നില്ല. ഇങ്ങനെയുള്ളവർ തീയതിയും സമയവും കണ്ടെത്തിയ ശേഷമാണ് ആശുപത്രിയിൽ അഡ്‌മിറ്റ് ആകുന്നത് ', ബംഗളൂരുവിലെ ഗ്ലെനീഗിൾസ് ബിജിഎസ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റായ ഡോ. നിർമ്മല ചന്ദ്രശേഖർ പറയുന്നു.

വർദ്ധിച്ചുവരുന്ന ആവശ്യം

സാധാരണ പ്രസവ വേദന വരുകയും സ്വാഭാവികമായി പ്രസവം നടക്കുകയുമാണ് ചെയ്യാറുള്ളത്. എന്നാൽ, ഇന്ന് പലർക്കും വേദന സഹിക്കാൻ കഴിയില്ല എന്നതിനാൽ തന്നെ സി - സെക്ഷൻ വേണമെന്ന് ആദ്യമേ ആവശ്യപ്പെടും. ഡോക്‌ടർമാർ സാധാരണ പറയാറുള്ള പ്രസവ തീയതികൾ ഏകദേശ കണക്ക് മാത്രമാണ്. അതിന് മുമ്പോ ശേഷമോ പ്രസവം നടക്കാം. എന്നാൽ, വൈദ്യശാസ്‌ത്രത്തിനും മീതെ പലരും കാണുന്നത് ജ്യോതിഷപരമായ വിശ്വാസത്തെയാണ്. ഇപ്പോഴും പലരും ഇതിനെയെല്ലാം അന്ധമായി വിശ്വസിക്കുകയാണ്. സമീപ വർഷങ്ങളിലാണ് മഹൂറത്ത് പ്രസവങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്നത്. ഞങ്ങളുടെ ആശുപത്രിയിൽ സിസേറിയൻ തീരുമാനിച്ചിരിക്കുന്ന രോഗികൾക്ക് മാത്രമാണ് ഇത്തരത്തിലുള്ള പ്രസവം അനുവദിക്കുന്നത് ', ഹൈദരാബാദിലെ കെയർ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറക്ടർ ഡോ. മഞ്ജുള അനഗാനി പറഞ്ഞു.

'ആശുപത്രികൾക്ക് ഈ പ്രവണയതോട് പൊരുത്തപ്പെടേണ്ടി വന്നതാണ്. എന്നാൽ, കുഞ്ഞിനും അമ്മയ്‌ക്കും ഒരുപോലെ ദോഷം വരുന്ന സമയങ്ങളിൽ പ്രസവം നടത്താൻ ചില കുടുംബങ്ങൾ നിർബന്ധിക്കാറുണ്ട്. അതിനോടൊന്നും ഞാൻ യോജിക്കുന്നില്ല. പ്രത്യേകിച്ച് അർദ്ധരാത്രിയോ പുലർച്ചയോ പോലുള്ള സമയങ്ങളിൽ ', മഞ്ജുള അനഗാനി കൂട്ടിച്ചേർത്തു.

അതേസമയം, ഇന്ത്യയിൽ സി - സെക്ഷൻ പ്രസവങ്ങൾ വർദ്ധിച്ചുവരുന്നു എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. സ്വകാര്യ ആശുപത്രികളിലാണ് ഇവ കൂടുതലായും നടക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഇത്തരം ആശുപത്രികളിൽ നടക്കുന്നതിൽ പകുതിയിലേറെ പ്രസവങ്ങളും സി - സെക്ഷനുകളാണ്.

doctor

അപകടസാദ്ധ്യതകൾ

ഗർഭപാത്രത്തിൽ കുഞ്ഞിന്റെ വളർച്ച പൂർത്തിയാകുന്നതിന് മുമ്പ് മാതാപിതാക്കൾ മഹൂറത്ത് പ്രസവം വേണമെന്ന് ആവശ്യപ്പെട്ടാൽ അത് കുഞ്ഞിന്റെ ജീവനെ പോലും ബാധിക്കും. വളർച്ച പൂർത്തിയാകാത്ത കുഞ്ഞിന് പലപ്പോഴും എൻഐസിയു പരിചരണവും ആവശ്യമായി വന്നേക്കാം.

ചില സാഹചര്യങ്ങളിൽ സാധാരണ പ്രസവത്തിലൂടെ കുഞ്ഞിന്റെ തല പുറത്തുവന്നാൽ പോലും ഈ സമയം കുഞ്ഞ് ജനിക്കണ്ട ശുഭ മുഹൂർത്തത്തിൽ തന്നെ പ്രസവം നടക്കണമെന്ന് ചിലർ വാശിപിടിക്കാറുണ്ട്. ഇത് കുഞ്ഞിന്റെ ജീവനെ ബാധിക്കും എന്നത് മാത്രമല്ല, അമ്മയ്‌ക്ക് അണുബാധ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ വരാനും വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കാനും സാദ്ധ്യതയുണ്ട്.

ഈ പ്രവണതകളെ പ്രോത്സാഹിപ്പിക്കാതിരിക്കാൻ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് ഡോക്‌ടർമാർ പറയുന്നത്. എന്നാൽ, മഹൂറത്ത് പ്രസവങ്ങൾ വേണമെന്ന് വാശിപിടിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതിനാൽ ആശുപത്രി അധികൃതർക്ക് ഒന്നും തന്നെ ചെയ്യാൻ സാധിക്കുന്നില്ലെന്നും അവർ പറയുന്നു. കുഞ്ഞിന്റെ ഭാവി നല്ലതായിരിക്കാൻ വേണ്ടിയാണ് പലരും ശുഭ മുഹൂർത്തം നോക്കുന്നത്. എന്നാൽ, ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുന്നുവെന്ന് ചിന്തിക്കണമെന്നും ഡോക്‌ടർമാർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAHURAT DELIVERY, PREGNANT WOMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360