
ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിന് ഇറങ്ങുമ്പോള്‍ ബ്രസീലിന് ജയത്തില്‍ കുറഞ്ഞൊന്നും മതിയാകില്ല. ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനില വഴങ്ങിയ കാനറികള്‍ക്ക് ശനിയാഴ്ച പുലര്‍ച്ചെ നടക്കുന്ന രണ്ടാം മത്സരത്തില്‍ എതിരാളികള്‍ ഹെയ്തിയാണ്. ലോക റാങ്കിംഗില്‍ ആറാം സ്ഥാനക്കാരായ ബ്രസീലിനെക്കാള്‍ ബഹുദൂരം പിന്നിലാണ് 83ാമതുള്ള ഹെയ്തി. നിലവില്‍ ഒരു പോയിന്റ് മാത്രമുള്ള ബ്രസീല്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്.
ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഹെയ്തി സ്‌കോട്‌ലാന്‍ഡിനോട് തോല്‍വി വഴങ്ങിയിരുന്നു. മൂന്ന് പോയിന്റുള്ള സ്‌കോട്ടിഷ് പടയാണ് ഒന്നാമതുള്ളത്. മൊറോക്കോയാണ് രണ്ടാമത്. ജയിക്കാനായില്ലെങ്കില്‍ ബ്രസീലിന്റെ സ്ഥിതി മോശമാകും. ഹെയ്തിയോട് സമനില വഴങ്ങിയാല്‍ പോലും മുന്നോട്ടുള്ള പ്രയാണം തടസ്സപ്പെടാം. അതുകൊണ്ട് തന്നെ ജയത്തില്‍ കുറഞ്ഞതൊന്നും കാര്‍ലോ ആഞ്ചലോട്ടിയുടെ കുട്ടികള്‍ ആഗ്രഹിക്കുന്നില്ല.
അതേസമയം, ഇരുടീമുകളും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ ചരിത്രം ബ്രസീലിന് വലിയ ആത്മവിശ്വാസം പകരും. മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ലാറ്റിന്‍ അമേരിക്കന്‍ വമ്പന്‍മാര്‍ക്ക് ഒപ്പമായിരുന്നു. 2016ലെ ശതാബ്ദി കോപ്പയില്‍ ഏറ്റുമുട്ടിയപ്പോള്‍ 7-1ന് ആയിരുന്നു ബ്രസീലിന്റെ ജയം. അതേസമയം പരിക്കില്‍ നിന്ന് മുക്തനാകാത്ത സൂപ്പര്‍താരം നെയ്മര്‍ ഈ മത്സരത്തിലും കളിക്കില്ലെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |