ദിസ്‌പൂർ: അസാമിൽ സിആർപിഎഫ് ജവാൻ രണ്ട് സഹപ്രവർത്തകരെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ചു മരിച്ചു. അസിസ്റ്റൻഡ് സബ് ഇൻസ്‌പെക്‌ടറായ ബലാനി പ്രേമബരം ആണ് സഹപ്രവർത്തകരായ വിഷ്‌ണുപ്രസാദ് ബാഗേൽ, രാംനവാൽ സിംഗ് യാദവ് എന്നിവരെ കൊലപ്പെടുത്തിയ ശേഷം സ്വയം സ്വയം വെടിവച്ച് മരിച്ചത്. ആക്രമണത്തിൽ എഎസ്‌ഐ ആയ മാനെ ഗോവിന്ദ് ശ്രീപുലിന് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെ ഏഴ് മണിയോടെ നഗാവ് ജില്ലയിലെ കതിമാറിയിലുള്ള 34 ബറ്റാലിയൻ ക്യാമ്പിലായിരുന്നു സംഭവം. ക്യാമ്പിന്റെ പ്രധാന കവാടത്തിൽ ഡ്യൂട്ടിക്ക് വിന്യസിച്ചിരുന്ന ബലാനി പ്രേമബരം സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ശേഷം ഇയാൾ സമീപത്തുള്ള കെട്ടിടത്തിനുള്ളിൽ പോയി സ്വയം വെടിവച്ച് മരിച്ചു.
ഗാർഡ് റൂമിൽ നിന്നെടുത്ത ഇൻസാസ് റൈഫിൾ ഉപയോഗിച്ചാണ് ബലാനി ആക്രമണം നടത്തിയതെന്ന് നഗാവ് പൊലീസ് സീനിയർ സൂപ്രണ്ട് പാർത്ഥ പ്രോതിം ദാസ് പറഞ്ഞു. ആദ്യം വെടിയേറ്റത് വിഷ്‌ണുവിനാണ്, ഇയാൾ തൽക്ഷണം മരിച്ചു. തുടർന്ന് രേഖകൾ പരിശോധിക്കാൻ എത്തിയതിനിടെയാണ് രാംനവാൽ സിംഗിന് വെടിയേറ്റത്. ഇയാളും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഇതിന് ശേഷമാണ് മാനെ ഗോവിന്ദിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം സമീപത്തുള്ള ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്‌ക്കായി ഗുവാഹത്തി മെഡിക്കൽ കോളേജിലേക്കും മാറ്റി.
ആന്ധ്രാപ്രദേശ് സ്വദേശിയാണ് പ്രേമബരം. ആക്രണമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മുതിർന്ന സിആർപിഎഫ്, പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A CRPF assistant sub-inspector allegedly shot dead two fellow personnel and injured another at the 34 Battalion camp in Assam's Nagaon district before taking his own life. The incident occurred during morning duty using an INSAS rifle. The motive remains unknown, and CRPF and police have launched an investigation into the shooting.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |