
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ ഓഫീസ് ജീവനക്കാരനിൽ നിന്ന് അഞ്ച് ലക്ഷം രൂപ പിടിച്ചെടുത്തതായി പൊലീസ്. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പണം നിറച്ച ഒരു ബാഗുമായി ഗൗരവ് എന്ന ജീവനക്കാരൻ നിൽക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഡൽഹി സർക്കാരിന്റെ മൾട്ടി ടാസ്‌കിംഗ് ഡിപ്പാർട്ട്‌മെന്റിൽ താൻ ജോലി ചെയ്യുകയാണെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു.
ഒരു വീട് വിൽപ്പനയുമായി ബന്ധപ്പെട്ട പണമാണിതെന്നാണ് ഫരീദാബാദ് സ്വദേശിയായ ഗൗരവ് പറഞ്ഞത്. തന്റെ പഴയ വീട് വിൽപ്പന നടത്തിയ ശേഷം പുതിയ വീട് വാങ്ങിയെന്നും അതിന്റെ ആവശ്യത്തിനായി കൈവശമുണ്ടായിരുന്ന പണമാണിതെന്നുമാണ് ഗൗരവ് പറഞ്ഞത്. അതിന്റെ തെളിവെല്ലാം കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗൗരവിന്റെ ഫോൺ പരിശോധനയിൽ ഇയാൾ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റൻഡ് പങ്കജുമായി സംസാരിച്ചിരുന്നതായി കണ്ടെത്തി. ഡൽഹിയിലെ വിവിധ വാർഡുകളിൽ പോയി ആർക്കൊക്കെ എത്രയൊക്കെ പണം നൽകണമെന്ന് കോഡ് വാക്കുകൾ ഉപയോഗിച്ച് സംസാരിച്ചുവെന്നും പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തെ തുടർന്നാണ് ഗൗരവിനെ പിടികൂടിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള അജിത് എന്നയാളെയും പിടികൂടിയതായി പൊലീസ് വ്യക്തമാക്കി. അജിത് ഡ്രൈവറായാണ് ജോലി ചെയ്യുന്നത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
എന്നാൽ, സംഭവം ആംആദ്‌മി പാർട്ടി നിഷേധിച്ചിരിക്കുകയാണ്. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള ബിജെപിയുടെ ഗൂഢാലോചനയാണ് നടന്നതെന്നും പാർട്ടി വൃത്തങ്ങൾ പ്രതികരിച്ചു. ഡൽഹിയിലെ ജനങ്ങൾക്ക് പണം വിതരണം ചെയ്‌തത് ബിജെപിയാണെന്നും എഎപി ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |