മുംബയ്: മഹാരാഷ്ട്രയിൽ വനിതകൾക്കുള്ള സാമൂഹിക ക്ഷേമ പദ്ധതിയായ ലഡ്കി ബഹൻ യോജനയിൽ നിന്ന് 92 ലക്ഷത്തിലധികം പേരെ ഒഴിവാക്കിയതായി റിപ്പോർട്ട്. ഇ- കെ.വൈ.സി പ്രക്രിയ പൂർത്തിയാക്കാത്തതിനെ തുടർന്നാണ് ഇത്രയധികം പേർ പട്ടികയിൽ നിന്ന് പുറത്തായതെന്നാണ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. 80 ലക്ഷം പേരെ ഒഴിവാക്കിയതായാണ് സർക്കാർ ഒരുമാസം മുൻപ് അറിയിച്ചിരുന്നത്. എന്നാൽ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഒഴിവാക്കപ്പെട്ടവരുടെ എണ്ണം 92 ലക്ഷം പിന്നിട്ടു. 2.4 കോടി ഗുണഭോക്താക്കളിൽ 38 ശതമാനം പേരാണ് നിലവിൽ പദ്ധതിയിൽ നിന്ന് പുറത്തായത്.
നിശ്ചിത സമയപരിധിക്കുള്ളിൽ ഇകെവൈസി നടപടികൾ പൂർത്തിയാക്കാൻ 50 മുതൽ 55 ലക്ഷം വരെ സ്ത്രീകൾക്ക് കഴിഞ്ഞില്ല . കൂടാതെ 12 ലക്ഷം സ്ത്രീകളുടെ കുടുംബ വാർഷിക വരുമാനം പദ്ധതിയുടെ നിശ്ചയിച്ച പരിധിയെക്കാൾ കൂടുതലാണെന്ന് കണ്ടെത്തിയതായി സർക്കാർ വ്യക്തമാക്കി, 65 വയസ് കഴിഞ്ഞ നാലര ലക്ഷത്തിലധികം സ്ത്രീകളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റാൻ ശ്രമിച്ച പതിനാലായിരത്തോളം പുരുഷൻമരെ പട്ടികയിൽ നിന്ന് നീക്കിയെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് ഏറ്റവും കൂടുതൽ ആളുകൾ പദ്ധതിയിൽ നിന്ന് പുറത്തായത്. ഇവിടെ നിന്ന് മാത്രം 28 ലക്ഷം സ്ത്രീകളുടെ പേരുകളാണ് ഒഴിവാക്കപ്പെട്ടത്. ഗുണഭോക്താക്കൾക്ക് ഇ കെ വൈസി പൂർത്തിയാക്കാൻ എട്ട് മാസത്തോളം സമയം നൽകിയിരുന്നതായും സർക്കാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |