
ന്യൂഡൽഹി: വിമാനത്താവളങ്ങൾക്ക് ഒരു പ്രത്യേക കുടുംബത്തിലെ അംഗങ്ങളുടെ പേര് നൽകിയിരുന്ന കാലം മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആന്ധ്രാപ്രദേശ് ഭോഗപുരത്തെ പുതിയ രാജ്യാന്തര വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ച ശേഷം നടത്തിയ പ്രസംഗത്തിലാണ് നെഹ്റു കുടുംബത്തെ ഉന്നംവച്ചുള്ള പരാമർശം. ബ്രിട്ടീഷുകാർക്കെതിരെ ഗൊറില്ല യുദ്ധം നടത്തിയ അല്ലൂരി സീതാരാമ രാജുവിന്റെ പേരാണ് ഭോഗപുരത്തെ വിമാനത്താവളത്തിന് നൽകിയിരിക്കുന്നത്. എൻ.ഡി.എ ഭരണത്തിൽ വാത്മീകി, സന്ത് രവിദാസ് തുടങ്ങിയ ദേശീയ വ്യക്തിത്വങ്ങളുടെ പേരുകളാണ് എയർപോർട്ടുകൾക്കിടുന്നതെന്ന് മോദി വ്യക്തമാക്കി. 5640 കോടി ചെലവിൽ നിർമ്മിച്ച ഭോഗപുരം എയർപോർട്ട്, വടക്കൻ ആന്ധ്രയെ പ്രധാന സാമ്പത്തിക വ്യവസായ ഹബ്ലാക്കി മാറ്റും. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാൺ, വ്യോമയാന മന്ത്രി കെ. രാം മോഹൻ നായിഡു തുടങ്ങിയവർ പങ്കെടുത്തു. 13500 ആദിവാസി യുവതികൾ അണിനിരന്ന പരമ്പരാഗത ധിംസ നൃത്തവും മോദി വീക്ഷിച്ചു. ആദ്യഘട്ടത്തിൽ വർഷത്തിൽ 60 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ എയർപോർട്ടിന് കഴിയും. പിന്നീടിത് നാലു കോടി വരെയായി വർദ്ധിപ്പിക്കാൻ സാധിക്കും. ആഗസ്റ്റ് 17 മുതൽ വിമാനസർവീസ് ആരംഭിക്കും.
സംസ്ഥാനത്തെ 17900 കോടിയുടെ വികസന പദ്ധതികൾക്കും മോദി തുടക്കമിട്ടു. സ്വർണ ആന്ധ്ര എന്ന ലക്ഷ്യത്തിലേക്കുള്ള സംസ്ഥാനത്തിന്റെ കുതിപ്പിലേക്കുള്ള ചുവടുവയ്‌പ്പെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |