
സിഗപ്പൂർ: ബൈജൂസ് ലേണിംഗ് ആപ്പിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് ആറ് മാസം തടവുശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി. ആസ്‌തി വിവരങ്ങൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ ലംഘിച്ചതിനും ഹാജരാകുന്നതിൽ വീഴ്ച വരുത്തിയതിനുമാണ് ശിക്ഷ. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിട്ടിയുടെ ഉപകമ്പനി നൽകിയ പരാതിയിലാണ് ഉത്തരവ്. ഉദ്യോഗസ്ഥർക്ക് മുൻപിൽ ഉടൻ കീഴടങ്ങാൻ നിർദ്ദേശിച്ച കോടതി 90,000 സിംഗപ്പൂർ ഡോളർ (ഏകദേശം 67.46 ലക്ഷം രൂപ) കെട്ടിവയ്ക്കാനും ആവശ്യപ്പെട്ടു. 2024 ഏപ്രിൽ മുതലുള്ള ആസ്തി വിവരം വെളിപ്പെടുത്താൻ ബൈജുവിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. പലതവണ കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കാതിരുന്നതിനാണ് നടപടി. ബീയാർ ഇൻവെസ്റ്റ്കോ കമ്പനിയിലെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ ബൈജു എവിടെയാണെന്നതിൽ വ്യക്തതയില്ല. യു.എസിലും ബൈജൂസിനെതിരെ നിയമനടപടികൾ തുടരുകയാണ്. 1.2 ബില്യൺ ഡോളറിന്റെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് യു.എസ് കോടതി നേരത്തെ ബൈജുവിനെതിരെ പരാമർശങ്ങൾ നടത്തിയിരുന്നു.
പ്രതിച്ഛായ മോശമാക്കുന്നു
സിംഗപ്പൂർ കോടതി വിധിയ്ക്ക് പിന്നാലെ പ്രതികരണവുമായി ബൈജു രവീന്ദ്രൻ രംഗത്തെത്തി. പ്രതിച്ഛായ മോശമാക്കുന്ന റിപ്പോർട്ടുകളാണെന്നും കക്ഷികൾ തമ്മിൽ ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ബൈജു പറഞ്ഞു. കോടതിയുടേത് സാധാരണ നടപടിക്രമമാണ്. താനോ കമ്പനിയുടെ മറ്റ് സ്ഥാപകരോ തട്ടിപ്പുകളോ തെറ്റോ ചെയ്തിട്ടില്ല. രേഖകൾ ഹാജരാക്കുന്നത് സംബന്ധിച്ച് തർക്കമാണ്. തന്റെയോ ബൈജൂസ് സ്ഥാപകരുടെയോ ഭാഗത്ത് തെറ്റുകളില്ലെന്ന് കക്ഷികളും അംഗീകരിച്ചിരുന്നു. കേസുമായി മുന്നോട്ടുപോകുന്നതിന് പകരം കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് ശ്രമങ്ങൾ സജീവമാക്കാൻ എല്ലാ കക്ഷികളും തീരുമാനിച്ചതാണ്- ബൈജു എക്സിൽ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |