
ന്യൂ ചണ്ഡീഗഡ്: ഐപിഎല്ലിലെ എലിമിനേറ്റര്‍ മത്സരത്തില്‍ ഹൈദരാബാദിനെതിരെ രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സാണ് നേടിയത്. കൗമാര താരം വൈഭവ് സൂര്യവംശിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം (29 പന്തില്‍ 97 റണ്‍സ്) ആണ് റോയല്‍സിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വൈഭവിന് പുറമേ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂരേലും രാജസ്ഥാന് വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടി.
ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്‌വാള്‍ 29(29) - വൈഭവ് സൂര്യവംശി സഖ്യം ഒന്നാം വിക്കറ്റില്‍ 48 പന്തുകളില്‍ നിന്ന് 125 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 12 സിക്‌സറുകും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്‌സ്. താരം പുറത്തായപ്പോള്‍ പകരമെത്തിയ ജുരേലും മികച്ച ഫോമിലായിരുന്നു. 21 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതമായിരുന്നു അര്‍ദ്ധ സെഞ്ച്വറി. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 26(12) റണ്‍സ് നേടി പുറത്തായി.
ഒരു ഘട്ടത്തില്‍ 280ല്‍ അധികം സ്‌കോര്‍ ചെയ്യുമെന്ന നിലയിലായിരുന്നുവെങ്കിലും അവസാന ആറ് ഓവറുകളില്‍ വിക്കറ്റുകള്‍ കൂട്ടത്തോടെ നഷ്ടമായത് രാജസ്ഥാന് തിരിച്ചടിയായി. ഡൊണോവാന്‍ ഫെറെയ്‌റ 12(9), ദസൂണ്‍ ഷനക 5(3), ജോഫ്ര ആര്‍ച്ചര്‍ 4(5), നാന്ദ്രെ ബര്‍ഗര്‍ 1(1) എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. രവീന്ദ്ര ജഡേജ 12*(9), സുഷാന്ത് മിശ്ര 1*(3) എന്നിവര്‍ പുറത്താകാതെ നിന്നു. ഹൈദരാബാദിനായി പ്രഫുല്‍ ഹിംഗെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഇഷാന്‍ മലിംഗ, സിവാംഗ് കുമാര്‍, നിധീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Content highlight: അവസാന അഞ്ച് ഓവറുകളില്‍ നിന്ന് വെറും 36 റണ്‍സ് മാത്രമാണ് രാജസ്ഥാന് നേടാനായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |