
ന്യൂഡൽഹി: വന്ദേമാതരം ഗാനത്തെ അപമാനിക്കുകയോ, ആലപിക്കുന്നത് തടസപ്പെടുത്തുകയോ ചെയ്‌താൽ മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കും. കേന്ദ്ര ക്യാബിനറ്റ് അംഗീകരിച്ച ബിൽ, അടുത്ത തിങ്കളാഴ്ച മുതൽ ആഗസ്റ്റ് 13 വരെ ചേരുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. 1971ലെ 'ദേശീയ അഭിമാനങ്ങളെ അവഹേളിക്കുന്നത് തടയൽ നിയമത്തിലാണ് " ഭേദഗതി കൊണ്ടുവരുന്നത്. ദേശീയ പതാക, ഭരണഘടന തുടങ്ങിയവയെ അപമാനിച്ചാൽ രണ്ടു വർഷം തടവും പിഴയും നിലവിലെ നിയമത്തിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്. 2025 ഡിസംബറിലെ ശീതകാല സമ്മേളനത്തിൽ 10 മണിക്കൂർ പ്രത്യേക ചർച്ചയും നടത്തി. വന്ദേമാതരത്തെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ദുർബലപ്പെടുത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
എഫ്.സി.ആർ.എയും അവതരിപ്പിച്ചേക്കും
ഏറെ വിവാദമായ എഫ്.സി.ആർ.എ ബില്ലും വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള നീക്കത്തിൽ ക്രൈസ്‌തവ സംഘടനകളും പ്രതിപക്ഷവും അടക്കം ആശങ്ക പ്രകടിപ്പിക്കുന്ന സാഹചര്യമുണ്ട്. ബഡ്ജറ്റ് സമ്മേളനത്തിനിടെ പാസാക്കാൻ നീക്കമുണ്ടായെങ്കിലും കേരളത്തിലെ തിരഞ്ഞെടുപ്പ് സാഹചര്യം മനസിലാക്കി മാറ്റിവയ്‌ക്കുകയായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ്, തന്നെ സന്ദർശിച്ച ക്രൈസ്‌തവ മതമേലദ്ധ്യക്ഷന്മാരോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയത്.
മറ്റു ബില്ലുകൾ
1.ക്രിമിനൽ കേസുകളിൽപ്പെട്ട് പ്രധാനമന്ത്രി,മുഖ്യമന്ത്രിമാർ,മന്ത്രിമാർ തുടങ്ങിയവർ 30 ദിവസത്തിലധികം ജയിലിൽ കഴിഞ്ഞാൽ അയോഗ്യരാകുമെന്ന ബിൽ
2.ഉന്നതവിദ്യാഭ്യാസ രംഗത്ത് പരിഷ്‌കാരം ലക്ഷ്യമിട്ടുള്ള ബിൽ
3.സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം 34ൽ നിന്ന് 38 ആക്കാനുള്ള ബിൽ
4.ആദായനികുതി ഭേദഗതി ബിൽ
5.ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |