
ശ്രീനഗർ: ജമ്മു കാശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ വെടിവെയ്പ്പിൽ യുവാവ് കൊല്ലപ്പെട്ടു. സംഭവത്തിൽ മൂന്ന് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി) ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
ആരിഫ് നിരപരാധിയാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രദേശത്ത് പ്രതിഷേധമുണ്ടായി.
മണിക്കൂറുകളോളം സംഘർഷാവസ്ഥയുണ്ടായതോടെ ദോഡയിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. മുതിർന്ന ഉദ്യോഗസ്ഥർ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ചീക്ക ഗ്രാമവാസിയായ ആരിഫ് ഹുസൈനാണ് (30) മരിച്ചത്.
വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ഭദെർവയിലെ വിനോദസഞ്ചാര കേന്ദ്രത്തിനടുത്ത് ഭീകരരുണ്ടെന്ന വിവരത്തെത്തുടർന്ന് പരിശോധന നടത്തുകയായിരുന്നു എസ്.ഒ.ജി സംഘം. കന്നുകാലി കടത്തുൾപ്പെടെ സംശയിക്കുന്നതിനാൽ ഇവിടെ നേരത്തേ പൊലീസിനെ വിന്യസിച്ചിരുന്നു. ഇതിനിടെ ആരിഫെത്തുകയും പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. സർവീസ് തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചു. ഇതിനിടെയുണ്ടായ പിടിവലിക്കിടയിൽ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിയുതിർക്കുകയായിരുന്നു.
ആരിഫിനെയും മൂന്ന് പൊലീസുകാരെയും ഭദർവയിലെ സബ് ജില്ലാആശുപത്രിയിലും പിന്നീട് ദോഡയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ആരിഫ് മരിച്ചു. ഇയാൾക്കൊപ്പമുണ്ടായിരുന്നയാളെയും ഒരു മതപ്രഭാഷകനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അന്വേഷണം നടന്നുവരികയാണ്.
ഭദർവയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മേഖലയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം യുവാവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |