
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്ത് പ്രയോജനമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. പിന്നാലെ ഇന്ത്യയുടെ നയതന്ത്ര ശക്തിയുടെ തെളിവാണ് ബ്രിക്സ് ഉച്ചകോടിയെന്ന് ശശി തരൂർ എം.പി- ഉച്ചകോടി തുടങ്ങുന്നതിനു മണിക്കൂറുകൾക്ക് മുമ്പ് ബ്രിക്സിനെച്ചൊല്ലി കോൺഗ്രസ് നേതാക്കളിൽ ഭിന്നസ്വരം. കഴിഞ്ഞ ബ്രിക്സ് ഉച്ചകോടികളിൽനിന്ന് ഇന്ത്യയ്ക്ക് കാര്യമായ നേട്ടമുണ്ടായതായി തോന്നുന്നില്ലെന്നായിരുന്നു ചിദംബരത്തിന്റെ പ്രസ്താവന. ഇന്ത്യ ആതിഥ്യം വഹിച്ച എസ്.സി.ഒ, ജി 20, ക്വാഡ് ഉച്ചകോടികളിൽ നിന്ന് ലഭിച്ച നേട്ടമെന്താണെന്നും ചോദിച്ചു. പിന്നാലെ ഇന്ത്യയുടെ നയതന്ത്ര ശക്തി പ്രകടിപ്പിക്കുന്ന വേദിയാണ് ബ്രിക്‌സെന്ന് തരൂർ പ്രതികരിച്ചു. 11 പ്രധാന രാജ്യങ്ങൾ ഒരുമിക്കുന്ന വേദിയാണിത്. ലോകഭരണ പരിഷ്‌കാരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് ഉയർത്തിക്കാട്ടാനുള്ള അവസരമുണ്ടാകും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭരണത്തലവന്മാരും നിരീക്ഷകരുമെത്തും. ഇത് ആഗോളതലത്തിൽ ഇന്ത്യയ്ക്കുള്ള നയതന്ത്ര സ്വാധീനം ഉയർത്തിക്കാട്ടുന്നു. ഉച്ചകോടി ഇവിടെ നടക്കുന്നതുതന്നെ വലിയ ബഹുമതിയാണെന്നും തരൂർ വ്യക്തമാക്കി.
'അമ്മാവന്മാരുടെ
പരാതി"
ചിദംബരത്തിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. രാജ്യത്തിന്റെ പുരോഗതിയും വിജയവും ദഹിക്കാത്ത 'നാരസ് ഫൂഫാസ് " (പരാതിയുള്ള അമ്മാവന്മാർ) ആണ് കോൺഗ്രസിലുള്ളതെന്ന് വിമർശിച്ചു. ഇന്ത്യയുടെ ആഗോള ഉയർച്ചയിലും രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്ന അവസരങ്ങളിലും കോൺഗ്രസ് എതിർപ്പുമായെത്തുന്നു. രാജ്യത്തിന്റെ വളരുന്ന ആഗോള സ്വാധീനം പ്രതിപക്ഷത്തെ അസ്വസ്ഥമാക്കുകയാണെന്ന്
ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ രാം മാധവും പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |