
ശ്രീനഗർ: ജമ്മു കാശ്മീരിലെ കുൽഗാമിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടതടക്കം, അടുത്തിടെ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ലഷ്‌കറെ ത്വയ്ബ കമാൻഡറും കൂട്ടാളിയും. പ്രദേശത്ത് ഭീകരവാദ പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കാനും സമാധാനാന്തരീക്ഷം തകർക്കാനും ലക്ഷ്യമിട്ടാണ് ലഷ്‌കറെ കമാൻഡർ ലത്തീഫ് ഭട്ടുംസഹായി വാരിസ് ഷായും ആക്രമണം നടത്തിയതെന്നാണ് സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ.
വെള്ളിയാഴ്ച വൈകിട്ടാണ് കുൽഗാമിൽ ഭീകരരുടെ വെടിയേറ്റ് രണ്ട് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടത്. ഛത്തീസ്ഗഢ് സ്വദേശിളായ ദീപക് സംഭവസ്ഥലത്തും ഭൂപേന്ദർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. രണ്ട് ഭീകരർക്കുമായി സുരക്ഷാ ഏജൻസികൾ തെരച്ചിൽ ഊർജ്ജിതമാക്കി. അതിനിടെ ഭീകരാക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള രംഗത്തെത്തി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ കാശ്മീരിൽ ഭീകരർ നടത്തുന്ന രണ്ടാമത്തെ ആസൂത്രിത ആക്രമണമാണിത്. കഴിഞ്ഞയാഴ്ച അനന്ത്നാഗിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചിരുന്നു.
ജാതിയും മതവും
ചോദിച്ച് ആക്രമണം
പഹൽഗാമിലെ ഭീകരാക്രമണം പോലെ വെടിവയ്ക്കുന്നതിന് മുൻപ് ഭീകരർ ജാതിയും മതവും ചോദിച്ചാണ് കുടിയേറ്റ തൊഴിലാളികളെ കൊലപ്പെടുത്തിയതെന്ന് വിവരം. ഇക്കാര്യം തൊഴിലാളികളുടെ കുടുംബവും ആരോപിച്ചു. ഭീകരരെ നടുറോഡിൽ നിറുത്തി സൈന്യം വെടിവച്ചു കൊല്ലണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ഹൈബ്രിഡ് രീതി
പ്രാഥമികാന്വേഷണ പ്രകാരം, രണ്ട് ആക്രമണങ്ങളിലും പിസ്റ്റൾ പോലുള്ള ചെറിയ ആയുധമാണ് ഭീകരർ ഉപയോഗിച്ചത്. 'ഹൈബ്രിഡ് ഭീകരരുടെ' പ്രവർത്തന ശൈലിയെയാണിത് സൂചിപ്പിക്കുന്നത്. ആക്രമണം നടത്തിയ ശേഷം സാധാരണക്കാർക്കിടയിൽ ഒളിച്ചു കഴിയുന്ന, പ്രാദേശികമായി റിക്രൂട്ട് ചെയ്യപ്പെട്ട ഓവർ ഗ്രൗണ്ട് വർക്കർമാരാണിവർ. ലഷ്‌കറെ ത്വയ്ബയുടെ പോഷക സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (ടി.ആർ.എഫ്) പ്രവർത്തനരീതിയും ഇങ്ങനെയാണ്. ഇതിനാൽ ഇവർ സാധാരണായി പിടിക്കപ്പെടാറില്ല.
അന്ന് സാക്കിറിനൊപ്പം
ഷോപ്പിയാൻ ഏറ്റുമുട്ടലിന് ശേഷം ലഷ്‌കർ കമാൻഡറായ ലത്തീഫ് ഭട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുന്നത് ഇപ്പോഴാണ്. അന്ന് ലഷ്‌കറെ കമാൻഡർ സാക്കിർ ഗാനായിക്കൊപ്പം ഭട്ടും കുടുങ്ങിയിരുന്നു. അഞ്ച് ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ സുരക്ഷാ സേന സാക്കിറിനെ വധിച്ചെങ്കിലും ഭട്ട് രക്ഷപ്പെട്ടുകയായിരുന്നു. അതിനുശേഷം നിർദ്ദേശങ്ങൾക്കനുസരിച്ച് അതിർത്തി കടന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയും ഇതര സംസ്ഥാനക്കാരെയും ലക്ഷ്യമിട്ട് കൊലപാതകങ്ങൾ നടത്താൻ ഭട്ട് സ്ലീപ്പർ സെല്ലുകളെ സജീവമാക്കിയെന്നാണ് ഏജൻസികൾ സംശയിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |