
അഞ്ച് പേർ അറസ്റ്രിൽ
ചെന്നൈ: തമിഴ്നാട്ടിൽ ടി.വി.കെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. തമിഴ്നാട് പൊലീസിന്റെ ബി കാറ്റഗറി ക്രിമിനൽ റെക്കാഡിൽ ഉൾപ്പെട്ട കണ്ണനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്ര് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി അഡയാറിനും തിരുവൺമിയൂരിനും ഇടയിലായിരുന്നു സംഭവം. റോഡരികിൽ നിന്ന് ഫോൺ വിളിക്കുകയായിരുന്ന കണ്ണനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 2009 ൽ ശിവ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കാരണമെന്നാണ് നിഗമനം. ശിവയുടെ മരുമകന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഇന്ന് സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ സംസാരിക്കാനിരിക്കെയാണ് സംഭവം. അടുത്തിടെയാണ് കണ്ണൻ എ.ഐ.എ.ഡി.എം.കെ വിട്ട് ടി.വി.കെയിൽ ചേർന്നത്. റിയൽ എസ്റ്റേറ്ര് ബിസിനസ് ചെയ്തിരുന്ന ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്.
ക്രമസമാധാനം
തകർന്നു: ഉദയനിധി
കൊലപാതകത്തിനുപിന്നാലെ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന തകർച്ച വ്യക്തമായി. സ്വന്തം ജീവൻ സംരക്ഷിക്കാൻ ടി.വി.കെയിൽ ചേർന്ന ഗുണ്ടാനേതാവിന് പോലും രക്ഷയില്ലായി. ഡി.എം.കെയെ കുറ്റപ്പെടുത്തുന്നത് മതിയാക്കി ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാൻ സർക്കാർ ഇനിയെങ്കിലും ശ്രമിക്കണമെന്നും ഉദയനിധി വിമർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |