
ന്യൂഡൽഹി: സ്വകാര്യവത്‌ക്കരണ നീക്കമെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ഐ.എസ്.ആർ.ഒ (ഇസ്രോ).
ഉപഗ്രഹ വിക്ഷേപണ രംഗത്ത് സ്വകാര്യ മേഖലയ്‌ക്ക് അവസരങ്ങൾ നൽകുന്നതിനെതിരെ ഐ.എസ്.ആർ.ഒയിലെ സംഘടനകൾ ചെയർമാൻ ഡോ. വി.നാരായണന് കത്തയച്ചതിന് പിന്നാലെയാണ് വിശദീകരണം.
ഐ.എസ്.ആർ.ഒ ബഹിരാകാശ ഗവേഷണ-സാങ്കേതിക വികസനം, ദേശീയവും തന്ത്രപരവുമായ ദൗത്യങ്ങൾ, ബഹിരാകാശ ശാസ്ത്രം, പര്യവേക്ഷണം തുടങ്ങിയവയ്‌ക്കായുള്ള രാജ്യത്തെ പ്രധാന സ്ഥാപനമായി തുടരും. അടുത്ത തലമുറ ബഹിരാകാശ പരിപാടികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്റ്റാർട്ടപ്പുകൾക്കും അക്കാഡമിക് മേഖലകൾക്കും അവസരം നൽകുന്നത് ഇസ്രോയുടെ കഴിവുകൾ വർദ്ധിപ്പിക്കും. സാങ്കേതികവിദ്യ കൈമാറുമ്പോൾ ഇസ്രോ ആ മേഖലയിൽ നിന്ന് പിന്മാറുന്നില്ല. അത് വലിയ തോതിലുള്ള ഉൽപ്പാദനം, വാണിജ്യവത്ക്കരണം, നവീകരണം, ആഗോള വിപണികളിലേക്കുള്ള പ്രവേശനം എന്നിവ പ്രാപ്തമാക്കുന്നു. വിപുലമായ ഗവേഷണം, അടുത്ത തലമുറ സാങ്കേതിക വിദ്യകൾ, സങ്കീർണ്ണമായ ദേശീയ ദൗത്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും.അതിർത്തി ഗവേഷണ വികസനം, നൂതന സാങ്കേതിക വിദ്യകൾ, മനുഷ്യ ബഹിരാകാശ യാത്ര, വിക്ഷേപണ സംവിധാനങ്ങൾ, ബഹിരാകാശ, ഗ്രഹ ദൗത്യങ്ങൾ തുടങ്ങി ശാസ്ത്ര വൈദഗ്ദ്ധ്യം ഏറ്റവും പ്രാധാന്യമുള്ള മേഖലകളിൽ ഐ.എസ്.ആർ.ഒയുടെ പങ്ക് ശക്തിപ്പെടുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |