
ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നാളെയും മറ്റന്നാളുമായി നടക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ന്യൂഡൽഹി സജ്ജമായി. ലോകനേതാക്കൾ പങ്കെടുക്കുന്നതിനാൽ ശക്തമായ സുരക്ഷാ വലയത്തിലാണ് തലസ്ഥാന നഗരി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇന്നലെ ഡൽഹിയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് നാളെയെത്തും.
ഏഴുവർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഷീ ജിൻപിംഗ് ഇന്ത്യയിലെത്തുന്നത്. നയതന്ത്ര- ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഇരു രാജ്യങ്ങളും ശ്രമം തുടങ്ങിയ ശേഷമുള്ള സന്ദർശനത്തിൽ അദ്ദേഹം മോദിയുമായി ചർച്ച നടത്തും.
ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഇന്ന് ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. പ്രതിരോധ- വ്യാപാര- സാമ്പത്തിക സഹകരണം ചർച്ചയാകും.
പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യ മദ്ധ്യസ്ഥത വഹിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ, സൗദി, യു.എ.ഇ, ഇറാൻ രാജ്യങ്ങൾ ഒരു വേദിയിലെത്തുന്ന ഉച്ചകോടിയെ ലോകം ഉറ്റുനോക്കുകയാണ്. ഇറാന് പിന്തുണ നൽകുന്ന റഷ്യ, ചൈന ഭരണാധികാരികളുടെ സാന്നിദ്ധ്യവും നിർണായകം.
ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നാലാം തവണ നടക്കുന്ന ഉച്ചകോടിയുടെ പ്രധാന പ്രമേയം പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവ കെട്ടിപ്പടുക്കുക എന്നതാണ്. വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക ഉന്നമനവും അന്താരാഷ്ട്ര തല പ്രാതിനിദ്ധ്യവും ശക്തമാക്കൽ, വ്യാപാര തടസങ്ങൾ ഒഴിവാക്കാൻ പ്രാദേശിക കറൻസികളിലുള്ള വ്യാപാരം, സുസ്ഥിര വികസനവും കാലാവസ്ഥയും തുടങ്ങിയവയും ചർച്ചയാകും.
പങ്കെടുക്കുന്ന മറ്റു പ്രമുഖർ: ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, യു.എ.ഇ കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |