
ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അത്താഴവിരുന്നിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പങ്കെടുത്തില്ല. ശനിയാഴ്ച രാത്രി ഭാരത് മണ്ഡപത്തിൽ നടന്ന വിരുന്നിന് തൊട്ടുമുമ്പ് മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തിയ ശേഷം അദ്ദേഹം ഹോട്ടലിലേക്ക് മടങ്ങി. ശനിയാഴ്ച ഉച്ചയ്‌ക്ക് ഡൽഹിയിലെത്തിയ ഷീ യാത്രാക്ഷീണത്താൽ വിരുന്ന് ഒഴിവാക്കിയെന്നാണ് വിവരം. ആദ്യ ദിവസത്തെ ചർച്ചയ്‌ക്കുശേഷം നാട്ടിലേക്ക് മടങ്ങിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽനഹ്യാനും വിരുന്നിൽ പങ്കെടുത്തില്ല.
അതിനിടെ മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കേന്ദ്രസർക്കാരിന്റെ ചൈനാ നയത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. നാലു ചോദ്യങ്ങളുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശാണ് വിഷയം ചർച്ചയാക്കിയത്. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ പിന്തുണച്ച ചൈനയോടുള്ള നിലപാട് കേന്ദ്രം മയപ്പെടുത്തിയെന്ന് ജയറാം രമേശ് ആരോപിച്ചു. 2020ലെ ഗൽവാൻ സംഘർഷത്തിന് പിന്നാലെ ചൈനയ്ക്ക് മോദി ക്ളീൻ ചിറ്റ് നൽകിയത് നിലപാടിനെ ദുർബലപ്പെടുത്തിയോ.
ലഡാക്കിലും അരുണാചൽ പ്രദേശിലും അവർക്ക് നേട്ടമുണ്ടാക്കാൻ സർക്കാർ അവസരം നൽകിയോ. കിഴക്കൻ ലഡാക്കിലെ പരമ്പരാഗത പട്രോളിംഗ്, മേച്ചിൽ അവകാശങ്ങൾ, അരുണാചലിലെ ചൈനീസ് നീക്കങ്ങൾ, പേരുമാറ്റം, 'ദക്ഷിണ ടിബറ്റ് " അവകാശവാദം, മെദോഗിലെ വൻ ജലവൈദ്യുത പദ്ധതി എന്നിവയിൽ നിലപാട് മാറ്റമുണ്ടോയോയെന്നും ചോദിച്ചു. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 112.6 ബില്യൺ ഡോളർ ആയി ഉയർന്നതിലും വിശദീകരണം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |