
ന്യൂഡൽഹി: പശ്ചിമേഷ്യയിലും യുക്രെയിനിലും ഗാസയിലും തുടരുന്ന യുദ്ധം ലോക സമാധാനം കെടുത്തുന്നു. യു.എസ് പ്രസിഡന്റ് ട്രംപിന്റെ ഏകപക്ഷീയമായ വ്യാപാര ഭീഷണികൾ അതിനപ്പുറം. ഊർജ വിപണിയിലെ അസ്ഥിരത. അതിർത്തി തർക്കങ്ങൾ, അധികാര പോരാട്ടങ്ങൾ. കൊവിഡ് മഹാമാരിക്കുശേഷം ലോകം കണ്ടത് ഒന്നിനുപിറകെ ഒന്നായി ഭൗമരാഷ്ട്രീയ വെല്ലുവിളികളാണ്.
ഈ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയ രാജ്യമാണ് ഇന്ത്യ. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇന്നലെ ന്യൂഡൽഹിയിലെ ബ്രിക്സ് ഉച്ചകോടി വേദിയിൽ കണ്ടത്. അംഗ രാജ്യങ്ങൾക്കിടയിൽ കടുത്ത ഭിന്നതകളുണ്ടായിരുന്നിട്ടും ആദ്യദിനം തന്നെ എല്ലാവരും ഒരുമേശയ്ക്ക് ചുറ്റുമിരുന്ന് സംയുക്ത പ്രസ്താവനയിൽ സമവായത്തിലെത്തിയത് തികച്ചും അപ്രതീക്ഷിതം. ഭിന്നതകളുള്ള രാജ്യങ്ങളെ ഒന്നിപ്പിക്കാനും സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാനും ഇന്ത്യയ്ക്കായി. വൻ നയതന്ത്ര വിജയം.
എല്ലാവരെയും ഒന്നിപ്പിച്ചു
കത്തി നിൽക്കുന്ന ഇറാൻ- യു.എസ് യുദ്ധമാണ് ബ്രിക്സിലേയും വെല്ലുവിളി. എന്നാൽ രണ്ടുതട്ടിൽ നിന്ന രാജ്യങ്ങളെ ഇന്ത്യ ഒറ്റ ബിന്ദുവിലേക്ക് എത്തിച്ചു. പശ്ചിമേഷ്യൻ വിഷയത്തിൽ ഇറാനും റഷ്യയും ഒരുവഴിക്കും യു.എസ് സഖ്യകക്ഷിയായ യു.എ.ഇ മറ്റൊരു വഴിക്കുമാണ്. യു.എസ് പ്രകോപനങ്ങൾക്ക് ഇറാൻ തിരിച്ചടി നൽകിയത് ഗൾഫ് രാജ്യങ്ങളിലാണ്. ഇരുപക്ഷത്തിനുമിടയിലെ ഈ ഭിന്നതകൾ തന്ത്രപരമായ ഭാഷയിലൂടെ പരിഹരിക്കാൻ ഇന്ത്യൻ നയതന്ത്രജ്ഞർക്കായി.
പാകിസ്ഥാന് വീണ്ടും അടി
ഭീകരവാദത്തെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന ബ്രിക്സ് ആഹ്വാനം പാകിസ്ഥാന് ക്ഷീണമായി. പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. യു.എൻ സുരക്ഷാ സമിതി പരിഷ്കരിച്ച് ഇന്ത്യയേയും ദക്ഷിണാഫ്രിക്കയേയും ഉൾപ്പെടുത്തണമെന്ന ദീർഘനാളത്തെ ആവശ്യത്തെ റഷ്യയ്ക്കൊപ്പം ചൈനയും പിന്തുണച്ചു.
ആർക്കും എതിരല്ല
പാശ്ചാത്യ രാജ്യങ്ങൾക്കെതിരാണ് റഷ്യയും ഇറാനും. എന്നാൽ ബ്രിക്സ് അങ്ങനെ അല്ല. ബ്രിക്സ് ആർക്കും എതിരല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വ്യക്തമാക്കി. ബ്രിക്സിന് 'അമേരിക്കൻ വിരുദ്ധ നയ'ങ്ങളാണെന്ന ട്രംപിന്റെ മുൻ പ്രസ്താവനയ്ക്കുള്ള മറുപടി കൂടിയാണിത്. യു.എസിന്റെ തന്ത്രപ്രധാന പങ്കാളികളായ യു.എ.ഇ, ഈജിപ്ത് എന്നിവരും ബ്രിക്സിലുണ്ട്. ബ്രിക്സിനെ ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ശബ്ദമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
പാശ്ചാത്യ രാജ്യങ്ങളെ പേരെടുത്ത് ഉന്നംവയ്ക്കുന്ന ഭാഷ സംയുക്ത പ്രസ്താവനയിലില്ല. പാശ്ചാത്യ പങ്കാളികളുമായുള്ള ബന്ധം സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് ഇതിലൂടെ കഴിഞ്ഞു. അതേസമയം, ഏകപക്ഷീയമായ തീരുവ, ഉപരോധം എന്നിവയിൽ യു.എസിന്റെ പേരെടുത്ത് പറയാതെ ബ്രിക്സ് ആശങ്കയും ഉന്നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |