
ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടി വൻ വിജയമായെന്നും കൂട്ടായ്‌മയെ ഭാരതം മുന്നിൽ നിന്ന് നയിക്കുകയാണെന്നും ബി.ജെ.പി. ഭക്ഷണത്തിൽ കൈകടത്തുന്ന നയം ലോക നേതാക്കളിലേക്കും എത്തിയെന്ന് കോൺഗ്രസ്. ഉച്ചകോടിക്ക് സമാപനമായെങ്കിലും ബ്രിക്സിനെച്ചൊല്ലിയുള്ള ബി.ജ.പി- കോൺഗ്രസ് പോര് കടുക്കുകയാണ്.
കോൺഗ്രസിന്റെ വിമർശനത്തിനുപിന്നാലെ ഏഷ്യ,ആഫ്രിക്ക,ലാറ്റിൻ അമേരിക്ക തുടങ്ങിയ മേഖലകളിലെ വികസ്വര രാജ്യങ്ങൾ ഉൾപ്പെടുന്ന ഗ്ലോബൽ സൗത്തിന് ബ്രിക്‌സിൽ കരുത്തുറ്റ ശബ്‌ദം ലഭിച്ചെന്നും ആഗോള തലത്തിൽ ഇന്ത്യ നിർണായക ശബ്‌ദമായതിൽ കോൺഗ്രസ് അസ്വസ്ഥരാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. ഡൽഹിയുടെ യഥാർത്ഥ മുഖം കാണാതിരിക്കാൻ ചേരികൾ കർട്ടനിട്ട് മറച്ചെന്നും പ്രധാനമന്ത്രി ഒരുക്കിയ അത്താഴവിരുന്നിൽ വിദേശ നേതാക്കൾക്ക് സസ്യാഹാരം മാത്രമാണ് വിളമ്പിയതെന്നും കോൺഗ്രസ് തിരിച്ചടിച്ചു.
ഭക്ഷണ മെനുവിൽ പോലും കോൺഗ്രസ് രാഷ്ട്രീയം കളിക്കുന്നു. ഈ നിലപാട് വിശ്വസിക്കാനാകുന്നില്ല. വൈവിദ്ധ്യമാർന്ന രുചികളും പോഷകഗുണങ്ങളുമുള്ള ഭാരതീയ സസ്യാഹാരവും അതിഥികൾ ഏറെ ആസ്വദിച്ചു. - കിരൺ റിജിജു കേന്ദ്രമന്ത്രി
80 ശതമാനം ഇന്ത്യക്കാരും മാംസാഹാരം കഴിക്കുന്നവരാണ്. ഇന്ത്യൻ മാംസാഹാരങ്ങൾ രുചികരമാണ്. സഹോദരി പ്രിയങ്ക ഗാന്ധി പാചകം ചെയ്യുന്ന 'ചോലെ ഭട്ടൂരെ" യും രുചികരമാണ്.
- രാഹുൽ ഗാന്ധി
ലോക്‌സഭാ പ്രതിപക്ഷ നേതാവ്
പഹൽഗാമിലും ചർച്ച
ഉച്ചകോടിയിൽ പഹൽഗാം ആക്രമണത്തെ അപലപിച്ചത് വലിയ നയതന്ത്ര വിജയമെന്ന് ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി. മറ്റു രാജ്യങ്ങൾ ഇന്ത്യയെ പ്രശംസിക്കുമ്പോൾ പ്രതിപക്ഷത്തിന് സഹിക്കാനാകുന്നില്ലെന്നും പറഞ്ഞു. രാജ്യം എന്ന് ഭീകരതയുടെ കെടുതികളിൽ നിന്ന് രക്ഷപ്പെടുമെന്നാണ് മോദി സർക്കാർ വ്യക്തമാക്കേണ്ടതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. ഭീകരതയെ അടിച്ചമർത്താൻ എന്തു നടപടിയെടുക്കുമെന്നാണ് ഉച്ചകോടിയിൽ തീരുമാനിച്ചത്. പഹൽഗാം ഭീകരാക്രമണത്തിലെ യഥാർത്ഥ കുറ്റവാളികളെ എപ്പോൾ ശിക്ഷിക്കുമെന്നും ചോദിച്ചു. ഗാസയിലെയും ഇറാനിലെയും ആക്രമണങ്ങളെ തുറന്നുകാട്ടാൻ മോദിക്ക് കഴിയുമായിരുന്നെങ്കിലും മൗനം പാലിച്ചെന്ന് ജമ്മു കാശ്‌മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി പ്രസിഡന്റുമായ മെഹ്ബൂബ മുഫ്‌തി ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |