
ചെന്നൈ: ടി.വി.കെ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്ന ഇടതുപാർട്ടികൾ രണ്ടു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചു. അണ്ണാ ഡി.എം.കെ എം.എൽ.എമാർ രാജിവച്ച് ടി.വി.കെയിൽ ചേർന്ന മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പുഫലം പുറത്തുവന്ന് ദിവസങ്ങൾക്കുള്ളിൽ എം.എൽ.എ സ്ഥാനം രാജിവച്ച് ഇവർ ടി.വി.കെയിൽ ചേർന്നതിൽ ഇടതുപാർട്ടികൾ വിമർശനം ഉയർത്തിയിരുന്നു. ഇക്കാരണത്താലാണ് മത്സരിക്കാനുള്ള നിലപാടിലേക്ക് എത്തിയതെന്നാണ് സൂചന.
സി.പി.എം മധുരാന്തകത്തും സി.പി.ഐ ധാരാപുരത്തുമാണ് മത്സരിക്കുന്നത്. തിരുച്ചിറപ്പള്ളിയിൽ നടന്ന അടിയന്തര സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി പി.ഷൺമുഖം തീരുമാനം അറിയിച്ചു. ചെന്നൈയിൽ സംസ്ഥാന എക്സിക്യൂട്ടീവ് കൂടിയ ശേഷമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി എം.വീരപാണ്ഡ്യൻ നിലപാട് വ്യക്തമാക്കിയത്. ഒരു മുന്നണിയിലും ഇല്ലെന്നു ഇരുപാർട്ടികളും വീണ്ടും ഉറപ്പിച്ചു പറഞ്ഞു. 15ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. 16 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. ഇരുമണ്ഡലങ്ങളിലും ഡി.എം.കെ, അണ്ണാ ഡി.എം.കെ, ടി.വി.കെ, എൻ.ടി.കെ എന്നിവർ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. രാജിവച്ചെത്തിയവരെ തന്നെയാണ് ടി.വി.കെ കളത്തിലിറക്കിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |