
ന്യൂഡൽഹി: എമിഗ്രേഷൻ ക്ലിയറൻസില്ലാതെ മൂന്ന് ഇറ്റലിക്കാർ ഇന്ത്യ വിട്ട സംഭവത്തിൽ എയർ ഇന്ത്യക്ക് വ്യോമയാന വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്. വിമാനക്കമ്പനിയുടെ ഹാൻ്‌ഡ്‌ലിംഗ് സംവിധാനത്തിലെ വൻവീഴ്ചയായി സംഭവത്തെ പരിഗണിച്ചാണ് നടപടി. ഡൽഹിയിൽ നിന്ന് മ്യൂണിക്കിലേക്കായിരുന്നു ഇറ്റാലിയൻ സ്വദേശികൾ യാത്ര ചെയ്തത്.
സെപ്തംബർ നാലാം തീയതി പുലർച്ചെയാണ് സംഭവം. അമൃത്‌സറിൽ നിന്ന് എയർ ഇന്ത്യ വിമാനം എ.ഐ 1115ലാണ് മൂന്ന് ഇറ്റലിക്കാർ പുലർച്ചെ 12.50ഓടെ ഡൽഹിയിൽ എത്തിയത്. തുടർന്ന് ഒന്നേമുക്കാലോടെ ഇവർ ലുഫ്താൻസയുടെ എൽ.എച്ച് 763ൽ മ്യൂണിക്കിലേക്ക് പോയി. ഇന്ത്യ വിടുംമുമ്പ് ഇവർ എമിഗ്രേഷൻ ക്ലിയറൻസിന് വിധേയരായിരുന്നില്ല.
അന്താരാഷ്ട്ര യാത്രക്കാരെ ചെറിവിമാനത്താവളങ്ങളിൽ നിന്ന് പ്രധാന വിമാനത്താവളങ്ങളിൽ എത്തിക്കുന്ന എയർ ഇന്ത്യയുടെ സംവിധാനത്തിന്റെ കീഴിലാണ് മൂന്നുപേരും അമൃത്സറിൽ നിന്ന് ഡൽഹിയിലെത്തിയത്. ഡൽഹിയിൽ എത്തിയ യാത്രക്കാരെ ആഭ്യന്തര യാത്രികരുടെ വിഭാഗത്തിൽ നിന്ന് മാറ്റി എമഗ്രേഷനിലേക്ക് വിടേണ്ടതായിരുന്നു. എന്നാൽ ഇവരെ 39ാം ഗേറ്റിൽ നിന്ന് ഇന്റർനാഷണൽ ടു ഇന്റർനാഷണൽ ട്രാൻസ്ഫർ മേഖലയിലേക്ക് കൊണ്ടുപോയെന്ന് വ്യോമയാന മന്ത്രാലയം പറയുന്നു. തുടർന്ന് അവർ എമിഗ്രേഷൻ ക്ലിയറൻസിന് വിധേയരാകാതെ ഡിപ്പാർച്ചറിലേക്ക് പോയി ലുഫ്താൻസ വിമാനത്തിൽ മ്യൂണിക്കിലേക്ക് പോകുകയായിരുന്നു. എയർ ഇന്ത്യയുടെ ആഭ്യന്തര- അന്താരാഷ്ട്ര സർവീസുകളിൽ പാലിക്കേണ്ട സ്റ്റാൻഡേർഡ് ഓപ്പറേറ്റിവ് പ്രോസീജിയറുകളിൽ അഞ്ചെണ്ണം ലംഘിക്കപ്പെട്ടതായി വ്യോമയാന വകുപ്പ് ചൂണ്ടിക്കാണിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |