
ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടിക്കെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ ഡ്രൈവർക്ക് നൽകിയ ഹസ്‌തദാനത്തിന്റെ ദൃശ്യങ്ങൾ വൈറൽ. ശനിയാഴ്ച രാത്രി മടങ്ങാൻ ഡൽഹി വിമാനത്താവളത്തിലെത്തിയതാണ് അബുദാബി കിരീടാവകാശി. കാറിൽ നിന്നിറങ്ങി വിമാനത്തിലേക്ക് കയറാൻ മുന്നോട്ടു നടന്ന അദ്ദേഹം പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ തിരിഞ്ഞു നോക്കി.
ഡൽഹിയിലെ വീഥികളിലൂടെ തന്നെ നയിച്ച ഡ്രൈവറുടെ അടുത്തേക്ക് വന്ന് അദ്ദേഹത്തോട് നന്ദി പറഞ്ഞ് ഹസ്‌തദാനം നൽകിയശേഷം വിമാനത്തിലേക്ക് കയറി. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ കൈയടിയാണ്. വിനയത്തിന്റെ വലിയ മാതൃകയെന്നും എല്ലാ അർത്ഥത്തിലും മികച്ച നേതാവെന്നും,കുടുംബത്തിൽ നിന്ന് കിട്ടിയ മാനുഷിക ഗുണമെന്നുമാണ് കമന്റുകൾ.
മൂന്നു ലക്ഷം അടങ്ങിയ ബാഗ് കണ്ടെത്തി; 35 മിനിട്ടിൽ
ഹരിയാന ഗുരുഗ്രാമിലെ മാളിൽ പോയി ഡൽഹിയിലെ ഹോട്ടൽ മുറിയിൽ മടങ്ങിയെത്തിയപ്പോഴാണ് മൂന്നു ലക്ഷത്തിൽപ്പരം ഇന്ത്യൻ രൂപയും യു.എസ് ഡോളറുമുണ്ടായിരുന്ന ബാഗ് കാണാനില്ലെന്ന് ദക്ഷിണാഫ്രിക്കൻ നയതന്ത്ര ഉദ്യോഗസ്ഥൻ മനസിലാക്കിയത്. ഞായറാഴ്ച രാത്രി 7.10ന് വിവരം ഡൽഹി പൊലീസിന് കൈമാറി. കാറിൽ മറന്നുവച്ച ബാഗ് 35 മിനിട്ടിനകം പൊലീസ് കണ്ടെത്തി. ഡ്രൈവർ ആദ്യം സഹകരിച്ചില്ലെങ്കിലും പിന്നീട് സീറ്റിന്റെ അടിയിലുണ്ടെന്ന് വെളിപ്പെടുത്തി. രാത്രി 8.15ഓടെ ബാഗ് ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്‌തു.
കോൺസ്റ്റബിളിന് സസ്പെൻഷൻ
ബ്രിക്‌സ് ഉച്ചകോടിയുടെ സുരക്ഷാ ചുമതല നിർവഹിക്കുന്നതിനിടെ തോക്കുമായി റീൽ ഷൂട്ടു ചെയ്ത ഡൽഹി പൊലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ. റീൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയും കോൺസ്റ്റബിളിനെതിരെ വിമർശനം ഉയരുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു നടപടി. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |