
തിരുവനന്തപുരം: മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന വ്യാജ ആരോപണം ഉന്നയിച്ച റിപ്പോർട്ടർ ചാനൽ എം.ഡി ആന്റോ അഗസ്റ്റിനെതിരെ സിറ്റി സൈബർ പൊലീസ് കേസെടുത്തു. കെ.പി.സി.സി വക്താവ് രാജു പി.നായർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതി സിറ്റി പൊലീസ് കമ്മിഷണർ അരുൾ ബി.കൃഷ്ണയ്ക്ക് കൈമാറിയിരുന്നു.
ആന്റോ അഗസ്റ്റിന് രേഖകൾ കൈമാറിയെന്ന് പറയപ്പെടുന്ന രണ്ടു യുവാക്കളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. കർണാടകയിലെ ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ മുഖ്യമന്ത്രി രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതിന്റെ രേഖകളുമായി രണ്ടു യുവാക്കൾ തന്നെ വന്നു കണ്ട് വാർത്ത നൽകണമെന്ന് ആവശ്യപ്പെട്ടെന്നും ആധികാരികത ബോദ്ധ്യപ്പെടാത്തതിനാൽ വാർത്ത നൽകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ആന്റോ അഗസ്റ്റിന്റെ അവകാശവാദം.
വ്യാജരേഖയുടെ അടിസ്ഥാനത്തിൽ ഉന്നയിച്ച ഈ ആരോപണം സംശുദ്ധ രാഷ്ട്രീയ ജീവിതം നയിക്കുന്ന വി.ഡി.സതീശന്റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്താൻ കാരണമായെന്ന് പരാതിയിൽ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വ്യാജരേഖ ഉണ്ടാക്കിയ യുവാക്കളെ കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |