
തിരുവനന്തപുരം : പാകിസ്ഥാനിൽ നിന്നുള്ള അനധികൃത സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ. ചാന്ദ്നി വൈറ്റ്‌നിംഗ് ക്രീം, ഗോറി ബ്യൂട്ടി ക്രീം എന്നീ രണ്ട് ക്രീമുകൾ ഉപയോഗിക്കുന്നതിനെതിരെയാണ് മുന്നറിയിപ്പുള്ളത്.
ക്രീമുകളിൽ ഉയർന്ന അളവിൽ മെർക്കുറിയുടെ സാന്നിദ്ധ്യം കണ്ടെത്തിയ പശ്ചാത്തലത്തിൽ വില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ ക്രീമുകളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അറിയിപ്പിൽ പറയുന്നു, ഈ ഉത്പന്നങ്ങളോ സമാനമായ പേരിലുള്ളവയോ വാങ്ങിയിട്ടുണ്ടെങ്കിൽ ഉപയോഗിക്കരുത്. നിർമ്മാണ ലൈസൻസ് നമ്പരും നിർമ്മാതാവിന്റെ വിവരങ്ങളും ഉൾക്കൊള്ളുന്ന അംഗീകൃത കോസ്മെറ്റിക് ഉത്പന്നങ്ങൾ വാങ്ങണമെന്നും നിർദ്ദേശത്തിലുണ്ട്. ഇത്തരം ഉത്പന്നങ്ങളുടെ ബാച്ച് നമ്പർ, എക്സ്പയറി ഡേറ്റ്, രജിസ്ട്രേഷൻ നമ്പർ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണമെന്നും ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അറിയിച്ചു.
ഗോറി ബ്യൂട്ടി ക്രീം ഉപയോഗിച്ചിരുന്ന നിരവധി സ്ത്രീകൾക്ക് വൃക്ക സംബന്ധമായ അസുഖങ്ങൾ ബാധിച്ചെന്ന് കാണിച്ച് നാഗ്‌പൂരിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പരിശോധൻ കടുപ്പിച്ചത്. മെർക്കുറി അടങ്ങിയ സൗന്ദര്യ വർദ്ധക വസ്തുക്കൾ ദീർഘകാലം ഉപയോഗിച്ചാൽ വൃക്ക, നാഡീവ്യൂഹം, മറ്റ് അവയവങ്ങൾ എന്നിവയ്ക്ക് സാരമായ തകരാറുകൾ വരാനുള്ള സാദ്ധ്യത കൂടുതലാണെന്നും അധികൃതർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |