SignIn
Kerala Kaumudi Online
Wednesday, 16 September 2026 9.26 AM IST

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നിന്റെ കലവറ പതിറ്റാണ്ടുകൾക്കുശേഷം തുറന്നു; മേൽനോട്ടം ആർബിഐ

READ ENGLISH VERSION

jagannath-temple

പുരി: ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിൽ പത്താം സ്ഥാനത്താണ് പുരി ശ്രീ ജഗന്നാഥ ക്ഷേത്രം. ഇപ്പോഴിതാ തുടർച്ചയായ ആവശ്യപ്പെടലുകൾക്കൊടുവിൽ നാൽപതിലേറെ വർഷങ്ങൾക്കുശേഷം ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരം തുറന്നിരിക്കുകയാണ്. ഇന്നുച്ചയ്ക്ക് 1.28നാണ് കലവറ തുറന്നത്.

ഒഡീഷ സർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് രത്‌ന ഭണ്ഡാരം തുറന്നത്. ഇതിനായുള്ള അനുമതി സർക്കാർ ഇന്നലെ നൽകിയിരുന്നു. 46 വർഷങ്ങൾക്കുശേഷമാണ് കലവറ തുറക്കുന്നതെന്ന് ഒഡീഷ മുഖ്യമന്ത്രിയുടെ ഓഫീസ് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. കലവറ തുറക്കുന്നതിന്റെ എല്ലാ ദൃശ്യങ്ങളും റെക്കാ‌ഡ് ചെയ്യുമെന്ന് ശ്രീ ജഗന്നാഥ് ക്ഷേത്രം ഭരണസമിതി മേധാവി അരബിന്ദ പാഥീ അറിയിച്ചു. ഈ ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് കാണാനാവില്ല. തീർത്തും ഔദ്യോഗികമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് ഘട്ടങ്ങളിലായാണ് കലവറ തുറന്നതെന്ന് അരബിന്ദ പാഥീ വ്യക്തമാക്കി. പുറത്തെ രത്‌ന ഭണ്ഡാരമാണ് ആദ്യം തുറക്കുന്നത്. അകത്തെ രത്ന ഭണ്ഡ‌ാരം തുറക്കുന്നതിന് പ്രത്യേക മാർഗനിർദേശങ്ങളാണുള്ളത്. അകത്ത് താത്‌കാലികമായ ഒരു സ്ട്രോംഗ് റൂമുണ്ട്. രത്‌ന ഭണ്ഡാരത്തിൽ നിന്ന് സ്ട്രോംഗ് റൂമിലേയ്ക്ക് കടന്നുകഴിഞ്ഞ് അകത്തെ വിലപ്പിടിപ്പുള്ള വസ്തുക്കൾ പരിശോധിക്കും. രത്‌ന ഭണ്ഡാരം എളുപ്പത്തിൽ തുറക്കാൻ മഹാപ്രഭുവിന്റെ അനുഗ്രഹം തേടും. പിന്നാലെ ബാക്കി നടപടിക്രമങ്ങൾ പിന്തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

പുരോഹിതന്മാരുടെയും മുക്തി മണ്ഡപത്തിന്റെയും നിർദേശത്തെ തുടർന്നാണ് ഉച്ചയ്ക്ക് 1.28ന് കലവറ തുറന്നതെന്ന് ഇൻസ്‌പെക്ഷൻ കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് ബിശ്വനാഥ് റാത് പറഞ്ഞു. റിസർവ് ബാങ്ക് പ്രതിനിധിയുടെ മേൽനോട്ടത്തിലായിരിക്കും ഭണ്ഡാരത്തിനുള്ളിലെ വസ്തുക്കൾ എണ്ണുന്നതെന്നും എണ്ണിത്തിട്ടപ്പെടുത്തുന്നത് അവസാനിക്കുമ്പോൾ ഇതിന്റെ ഡിജിറ്റൽ രേഖയുണ്ടാക്കുമെന്നും ഒഡീഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ പറഞ്ഞു.

12ാം നൂറ്റാണ്ടിൽ ഗംഗാ സാമ്രാജ്യത്തിന്റെ രാജാവായിരുന്ന അനന്ദ വർമ്മൻ ചോഡഗംഗ ദേവയാണ് പുരിയിലെ ജഗന്നാഥ ക്ഷേത്രം പണികഴിപ്പിച്ചത്. ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരത്തിൽ എന്തൊക്കെയാണ് ഉള്ളതെന്ന ചോദ്യം കഴിഞ്ഞ 45 വർഷമായുണ്ട്. അനേകം നിധികൾ സൂക്ഷിച്ചിരിക്കുന്ന രത്‌ന ഭണ്ഡാരം 1978ലാണ് അവസാനമായി തുറന്നത്. ക്ഷേത്ര നിയമപ്രകാരം ഓരോ മൂന്ന് വർഷത്തിലും നിധി കലവറ തുറക്കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അത് പിന്തുടരുന്നില്ല.

ക്ഷേത്രത്തിന്റെ പേരിലുള്ള ബാങ്ക് നിക്ഷേപം 600 കോടി രൂപയാണ്. 1978ൽ രത്‌ന ഭണ്ഡാർ കലവറ തുറന്ന് പരിശോധിച്ചപ്പോൾ 128 കിലോ സ്വർണാഭരണങ്ങളും 221 കിലോ വെള്ളി പാത്രങ്ങളും കണ്ടെടുത്തിരുന്നു. ഭക്തർ നേർച്ചയായി നൽകുന്ന സ്വർണം മറ്റൊരു ബാങ്കിലാണ് സൂക്ഷിക്കുന്നത്. കൂടാതെ ജഗന്നാഥ ഭഗവാന്റെ പേരിൽ ഒഡീഷയിൽ 60,426 ഏക്കർ ഭൂമിയും മറ്റ് ആറ് സംസ്ഥാനങ്ങളിലായി 322.9 ഏക്കർ ഭൂമിയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ നിലവിൽ രത്‌ന ഭണ്ഡാരത്തിൽ എത്രയാണ് സ്വർണവും വെള്ളിയും മറ്റ് സമ്പാദ്യങ്ങളും ഉള്ളതെന്നുള്ള കൃത്യമായ വിവരം ലഭ്യമല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, PURI JAGANNATH TEMPLE, TREASURE TROVE, RATNA BHANDAR, OPENED, 46 YEARS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360