SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.53 PM IST

സ്‌കൂളുകളിൽ ഇനിമുതൽ സെക്‌സ് എഡ്യൂക്കേഷൻ  നിർബന്ധമാക്കും, പുതിയ ​ പാഠ്യപദ്ധതിയുമായി കേന്ദ്രം

READ ENGLISH VERSION
sex-education
സ്‌കൂൾ വിദ്യാർത്ഥികൾ

ന്യൂഡൽഹി: രാജ്യത്തെ സ്‌കൂൾ കോളേജ് എന്നിവിടങ്ങളിൽ സെക്‌‌സ് എഡ്യൂക്കേഷൻ ഉടൻ നടപ്പിലാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും പ്രത്യുത്പാദനം, ലൈംഗികത എന്നിവയെക്കുറിച്ച് ശരിയായ അവബോധം വളർത്തുന്നതിനും രാജ്യവ്യാപകമായി പഠനപദ്ധതി വേണമെന്ന് രണ്ടു വർഷം മുൻപ് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ഇതുവരെ വിവിധ സംസ്ഥാനങ്ങളിൽ പല രീതിയിലായിരുന്നു സെക്‌സ് എഡ്യൂക്കേഷന്റെ ക്ലാസുകൾ നൽകിയിരുന്നത്. എന്നാൽ പുതിയ തീരുമാനത്തിലൂടെ രാജ്യത്തുടനീളം ഏകീകൃത പാഠ്യപദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

2024 സെപ്തംബറിൽ കുട്ടികളെ ഉൾപ്പെടുത്തിയുള്ള ലൈംഗിക ദൃശ്യങ്ങളുമായി ബന്ധപ്പെട്ട ഒരു കേസിൽ വിധി പറയവെയാണ് സുപ്രീം കോടതി സെക്സ് എഡ്യൂക്കേഷന്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറഞ്ഞത്. കുട്ടികളെ സംരക്ഷിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം അവരെ കാര്യങ്ങൾ പഠിപ്പിക്കുക എന്നതാണെന്നും അല്ലാതെ നിശബ്ദത പാലിക്കുകയല്ലെന്നും കോടതി നിരീക്ഷിച്ചു. സെക്‌സ് എഡ്യൂക്കേഷനക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ കാരണം പല സംസ്ഥാനങ്ങളും ഇത്തരം പ്രോഗ്രാമുകൾ എതിർക്കുകയും നിരോധിക്കുകയും ചെയ്തിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കുട്ടികളിൽ ചെറിയ പ്രായം മുതൽ തന്നെ ലൈംഗിക അതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമത്തെക്കുറിച്ചും ശാരീരിക സുരക്ഷയെക്കുറിച്ചും കൃത്യമായ ബോധവൽക്കരണം നൽകാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2025 മേയിൽ മറ്റൊരു കേസ് പരിഗണിക്കവെയും കോടതി ഇതേ ആശങ്ക പങ്കുവയ്ക്കുകയും ദേശീയ നയം രൂപീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ലൈംഗിക വിദ്യാഭ്യാസം സ്‌കൂൾ-കോളേജ് പാഠ്യപദ്ധതികളുടെ ഭാഗമാക്കുമെന്നും കോടതി നിർദ്ദേശങ്ങളോട് പൂർണമായും യോജിക്കുന്നുവെന്ന് വ്യക്തമാക്കിയ ശേഷം കേന്ദ്ര സർക്കാർ അറിയിച്ചു.


മറ്റുള്ളവരിൽ നിന്നും നേരിടുന്ന സുരക്ഷിതമല്ലാത്ത പെരുമാറ്റങ്ങൾ തിരിച്ചറിയാനും, സ്വന്തം ശരീരത്തിന്മേലുള്ള അവകാശം മനസിലാക്കാനും, ആവശ്യമെങ്കിൽ സഹായം തേടാനും കുട്ടികളെ പ്രാപ്തരാക്കണം. പാഠ്യപദ്ധതിയുടെ മുഴുവൻ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, വിഷയത്തെ ഇനിമുതൽ ലളിതമായി എടുക്കാതെ കാര്യമായി കാണുമെന്നും കേന്ദ്രം അറിയിച്ചു.


സെക്സ് എഡ്യൂേക്കേഷൻ എന്നാൽ പ്രത്യുത്പാദനത്തെക്കുറിച്ച് മാത്രം പഠിപ്പിക്കുന്ന ഒന്നല്ല. അതിൽ ചില മാനദണ്ഡങ്ങളുണ്ട്. പ്രായത്തിനനുസരിച്ച് കുട്ടികളുടെ ശരീരത്തിലും മനസിലും ഉണ്ടാകുന്ന മാറ്റങ്ങൾ. ഒരാളുടെ സമ്മതം, വ്യക്തിപരമായ അതിർ വരമ്പുകൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ ധാരണ, പരസ്പര ബഹുമാനത്തോടുള്ള പെരുമാറ്റവും ലിംഗസമത്വവും, ഇന്റർനെറ്റിലൂടെ വരുന്ന ലൈംഗിക ചൂഷണങ്ങളിൽ നിന്നുള്ള സംരക്ഷണം, സ്വകാര്യത, ബാഡ് ടച്ച് എന്നിവ തിരിച്ചറിയാനാണ് സെക്സ് എഡ്യൂേക്കേഷനിലൂടെ പ്രധാനമായും പഠിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ കുട്ടികളുടെ സുരക്ഷയ്ക്കുള്ള കവചമായി സുപ്രീം കോടതി സെക്ഡസ് എഡ്യൂക്കേഷനെ കാണുന്നത്.


മുൻപ്, നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ സഹകരണത്തോടെ നടപ്പാക്കാൻ ശ്രമിച്ച 'അഡോളസെൻസ് എഡ്യൂക്കേഷൻ പ്രോഗ്രാം പല സംസ്ഥാനങ്ങളും എതിർത്തിരുന്നു. ഇതൊന്നും ഇന്ത്യൻ സംസ്‌കാരത്തിന് ചേർന്നതല്ലെന്നായിരുന്നു വിമർശനം. എന്നാൽ സുപ്രീം കോടതി മറ്റ് അനാവശ്യമായ വാദങ്ങളെയെല്ലാം പൂർണമായി തള്ളി. തെറ്റായ ചിന്താഗതി കാരണം കുട്ടികൾക്ക് അറിവും ജീവിതവിജയത്തിനുള്ള കഴിവും നഷ്ടപ്പെടരുതെന്ന് കോടതി വ്യക്തമാക്കി.

English Summary

The Central Government has informed the Supreme Court that a uniform sex education curriculum will soon be implemented in schools and colleges across the country.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SEX EDUCATION, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360