സിംഗപ്പൂർ: ദിവസവും 15 മിനിറ്റ് പുസ്‌തകം വായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പുതിയ പദ്ധതിയുമായി സിംഗപ്പൂർ. മൊബൈൽ ഫോണുകളുടെ ഉപയോഗം കുറച്ച് ജനങ്ങളെ വായനയിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. സിംഗപ്പൂർ നാഷണൽ ലൈബ്രറി ബോർഡ് (എൻഎൽബി) ആണ് അഞ്ച് വർഷം നീളുന്ന ദേശീയ വായനാ പ്രോത്സാഹന പദ്ധതിക്ക് തുടക്കമിട്ടത്.
പദ്ധതിയിൽ പങ്കുചേരുന്നവർ ദിവസവും കുറഞ്ഞത് 15 മിനിറ്റ് വായനയ്‌ക്കായി മാറ്റിവയ്‌ക്കുകയും വായിച്ച സമയം സർക്കാർ വെബ്‌സൈറ്റിൽ രേഖപ്പെടുത്തുകയും വേണം. ഇതുവഴി വായനക്കാരന് വെർച്വൽ കോയിനുകൾ ലഭിക്കും. പിന്നീട് ഈ കോയിനുകൾ പണമായി മാറ്റിയെടുക്കാൻ സാധിക്കും. കുറഞ്ഞത് 15 മിനിറ്റ് ദൈർഘ്യമുള്ള ഒരു വായനാ സെഷന് 20 വെർച്വൽ കോയിനുകളാണ് ലഭിക്കുന്നത്. എന്നാൽ ഒരു ദിവസം ഒരൊറ്റ വായനാസെഷൻ മാത്രമേ രേഖപ്പെടുത്താൻ പറ്റൂ.
ആയിരം വെർച്വൽ കോയിനുകൾ ഒരു സിംഗപ്പൂർ ഡോളറിന് തുല്യമാണ്. അതായത്, ഒരു സിംഗപ്പൂർ ഡോളർ ലഭിക്കാൻ 50 ദിവസം 15 മിനിറ്റ് വീതം വായിക്കണം. ഒരു സിംഗപ്പൂർ ഡോളറിന്റെ ഇന്ത്യൻ മൂല്യം 75 രൂപയാണ്. വായനയിലൂടെ വലിയ സാമ്പത്തിക നേട്ടം കൈവരിക്കുകയില്ലെന്നും അധികൃതർ വ്യക്തമാക്കി. മറിച്ച്, ചെറിയ സാമ്പത്തിക പ്രോത്സാഹനത്തിലൂടെ ജനങ്ങളിൽ സ്ഥിരമായ വായനാശീലം വളർത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.
2024-ലെ സിംഗപ്പൂർ ദേശീയ വായനാശീല പഠനത്തിൽ, ദൈർഘ്യമേറിയ ഉള്ളടക്കത്തെക്കാൾ എളുപ്പത്തിൽ വായിച്ചു തീർക്കാവുന്ന ചെറിയ ഉള്ളടക്കങ്ങളാണ് ആളുകൾക്ക് താൽപര്യമെന്ന് കണ്ടെത്തിയിരുന്നു. ദൈർഘ്യമേറിയ വായനയിലൂടെ വിമർശനാത്മക ചിന്ത, ശ്രദ്ധ, ഭാവന എന്നിവ വികസിപ്പിക്കാനാകുമെന്ന് നാഷണൽ ലൈബ്രറി ബോർഡ് ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ ജനങ്ങളിൽ ദൈർഘ്യമേറിയ വായന പ്രോത്സാഹിപ്പിക്കുന്നതിനുകൂടി വേണ്ടിയാണ് പദ്ധതി.
Singapore has launched a five-year reading initiative that rewards people with virtual coins for reading books for at least 15 minutes a day. The program aims to reduce mobile phone usage and encourage long-form reading habits.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |