
ലോസ് ഏഞ്ചൽസ്: പരാഗ്വേയെ പറപ്പിച്ച് ഇത്തവണത്തെ ഫിഫ ലോകകപ്പിൽ ഗംഭീര തുടക്കമാണ് ആതിഥേയരായ യു.എസ്.എ സ്വന്തമാക്കിയത്. ലോസ് ഏഞ്ചൽസിലെ ഉദ്ഘാടനച്ചടങ്ങുകൾക്ക് ശേഷം നടന്ന 4-1ന്റെ ജയം നേടിയ പോരാട്ടത്തിൽ സമസ്ഥമേഖലയിലും ആതിഥേയർക്ക് പരാഗ്വേയ്ക്ക് മേൽ ആധിപത്യം പുലർത്താനായി. ഫൊളാരിൻ ബാലോഗൻ ഇരട്ടഗോളുമായി കളം നിറഞ്ഞ മത്സരത്തിന്റെ രണ്ടാം പകുതിയുടെ അധികസമയത്ത് ജിയോവാനി റെയ്നയും യു.എസ്.എയ്ക്കായി ലക്ഷ്യം കണ്ടു. 28-ാം മിനിട്ടിൽ ബാലോഗൻ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചു. അല്ലെങ്കിൽ താരത്തിന് ഹാട്രിക്ക് തികയ്ക്കാമായിരുന്നു.
7-ാം മിനിട്ടിൽ പരാഗ്വേയുടെ ഡാമിയൻ ബോബാദില്ലയുടെ പിഴവിൽ പിറന്ന സെൽഫ് ഗോളിലൂടെയാണ് യു.എസ്.എ ഗോൾ അക്കൗണ്ട് തുറന്നത്. ടാർജറ്റിലേക്കുള്ള ഷോട്ടിലും പാസിംഗിലും പൊസഷനിലുമെല്ലാം യു.എസ്.എ ഏറെ മുന്നിലായിരുന്നു.
ഗോൾ ഗോൾ
7-ാം മിനിട്ട് - സെൽഫടിച്ച ബോബാദില്ല. മദ്ധ്യനിരയിലൂടെ മികച്ച നീക്കം നടത്തിയെത്തിയ വെസ്റ്റൻ മകിനീ ബോക്സിനരികെ പന്ത് ഇടതഭാഗത്തുള്ള യു.എസ് നായകൻ ക്രിസ്റ്റ്യൻ പുലിസിച്ചിന് മറിച്ചു. ബോക്സിലേക്ക് കയറിയ പുലിസിച്ച് പന്ത് വീണ്ടും മകിനീയ്ക്ക് കൈമാറി. മകിനീ തട്ടിയ പന്ത് ബോബാദില്ലയുടെ കാലിൽ കൊണ്ട് പരാഗ്വേ വലകുലുക്കുകയായിരുന്നു.
31-ാംമിനിട്ട്- ബാലോഗൻ വക. ഇടതുവിംഗിലൂടെ പന്തുമായി ബോക്സിലേക്ക് കയറി പുലിസിച്ച് നൽകിയ നിലം പറ്രെയുള്ള ക്രോസ് ബാലോഗൻ പിഴവില്ലാതെ മനോഹരമായ വലങ്കാലൻ ഷോട്ടിലൂടെ വലയ്ക്ക് അകത്താക്കി.
45+5: വീണ്ടും ബാലോഗൻ. ഇടവേളയ്ക്ക് തൊട്ടുമുൻപ് ബാലോഗൻ യു.എസിന്റെ ലീഡുയർത്തി. മാലിക് ടാൽമാൻ നൽകിയ ത്രൂ പാസുമായി ബോക്സിലേക്ക് കയറിയ ബാലോഗൻ രണ്ട് പരാഗ്വേൻ ഡിഫൻഡർമാരെയും ഗോളിയേയും കബളിപ്പിച്ച് ഇടങ്കാലൻ ഷോട്ടിലൂടെ പന്ത് വലയിൽ എത്തിച്ചു.
73-ാം മിനിട്ട്: പകരക്കാരനായി എത്തി അധികം വൈകാതെ മൗറീഷ്യോ പരാഗ്വേയുടെ ആശ്വാസഗോൾ നേടുന്നു. ലോംഗ് ബോൾ പിടിച്ചെടുത്ത് ജൂലിയോ എൻസിസോ നൽകിയപാസാണ് മൗറീഷ്യോ ഗോളാക്കിയത്.
90+8- ലോംഗ് വിസിലിന് തൊട്ടുമുൻപ് റെയ്നയിലൂടെ യു.എസ് ലീഡയുയർത്തി. അലക്സ് ഫ്രീമാൻ നൽകിയ പാസുമായി ബോക്സിനകത്തേക്ക് കയറിയ റെയ്ന വലതുകാൽ കൊണ്ട് തൊടുത്ത ഷോട്ടിനും പരാഗ്വെ ഗോളി ഓർലാണ്ടോ ഗില്ലിന് മറുപടിയുണ്ടായില്ല,
4-1- ഒരു ലോകകപ്പ് മത്സരത്തിൽ ആദ്യമായാണ് യു.എസ്.എ നാല് ഗോൾ നേടുന്നത്. ലോകകപ്പിൽ യു.എസ്.എയുടെ ഏറ്റവും വലിയ വിജയവും ഇതു തന്നെ,
2- ഒരു ലോകകപ്പ് മത്സരത്തിൽ രണ്ട് ഗോളുകൾ നേടുന്ന രണ്ടാമത്തെ യു.എസ്താരമാണ്ബാലോഗൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |