
ടെക്ബാളിൽ വ്യക്തിഗത വിഭാഗം സെമിയിലെത്തി ഇന്ത്യൻ വനിതാ താരം ക്വിംസി ഡിസൂസ
നഗോയ : ഈ ഏഷ്യൻ ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തി ടെക്ബാൾ എന്ന കായിക ഇനത്തിൽ മെഡലിന് അരികിലെത്തി ഇന്ത്യൻ വനിതാ താരം ക്വിംസി യാവോക്വിം ഡിസൂസ. ഇന്നലെ നടന്ന വനിതാ സിംഗിൾസ് ആദ്യ റൗണ്ടിലെ രണ്ട് മത്സരങ്ങളും ജയിച്ച് നേരിട്ട് സെമിഫൈനലിലെത്തിയാണ് ക്വിംസി മെഡലിന് അരികിലേക്ക് എത്തിയത്. സെമിയിൽ ജയിച്ചാൽ സ്വർണമോ വെള്ളിയോ ലഭിക്കും. സെമിയിൽ തോറ്റാൽ വെങ്കലത്തിനായി മത്സരിക്കാം.
ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ജപ്പാന്റെ യൂയിന സക്കാമോട്ടോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് 24കാരി യായ ക്വിംസി കീഴടക്കിയത്. ആദ്യ ഗെയിം കൈവിട്ട ശേഷമാണ് ഇന്ത്യൻ താരം വിജയം കണ്ടത്. സ്കോർ : 10-12, 12-11, 13-11. രണ്ടാം മത്സരത്തിൽ കംബോഡിയൻ താരം ക്യോമീനെ 12-9, 12-7ന് കീഴടക്കിയതോടെ സെമി ഉറപ്പിച്ചു. ഇന്ന് നടക്കുന്ന സെമിഫൈനലിൽ ഇന്തോനേഷ്യയുടെ സുമയ്യയാണ് ക്വിംസിയുടെ എതിരാളി.
ഇന്നലെത്തന്നെ നടന്ന മിക്സഡ് ഡബിൾസിൽ ക്വാർട്ടർ ഫൈനലിൽ തോൽക്കേണ്ടിവന്നെങ്കിലും ക്വിംസിക്കും സഹതാരം അനസ് ബാഗിനും വെങ്കലമെഡലിനുള്ള മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. ക്വാർട്ടറിൽ വിയറ്റ്നാം സഖ്യത്തോടാണ് ഇന്ത്യൻ സഖ്യം തോറ്റത്. തുടർന്ന് നടന്ന റെപ്പഷാഗേ റൗണ്ടിൽ ഫിലിപ്പീൻസിന്റെ യോന- പ്രിൻസ് സഖ്യത്തെ 12-3, 12-6ന് തോൽപ്പിച്ചതോടെയാണ് ഞായറാഴ്ച നടക്കുന്ന വെങ്കലമെഡൽ മത്സരത്തിലേക്ക് എൻട്രി ലഭിച്ചത്.
ടെക് ബാൾ: മേശപ്പുറത്തെ ഫുട്ബാൾ
നടുഭാഗം അൽപ്പം ഉയർന്നുനിൽക്കുന്ന തരത്തിലുള്ള വളഞ്ഞ മേശയ്ക്കു മുകളിൽ ഫുട്ബാൾ കൊണ്ടു ടേബിൾ ടെന്നിസ് കളിക്കുന്ന കളിയാണ് ടെക്‌ബാൾ. സിംഗിൾസ്, ഡബിൾസ് മത്സരങ്ങളുണ്ട്. ഫുട്ബാൾ പോലെ കൈ ഒഴികെയുള്ള ഏതു ശരീരഭാഗം ഉപയോഗിച്ചും കളിക്കാം. എതിർ കോർട്ടിലേക്കു പന്തെത്തിക്കുന്നതിന് ഒരു ടീമിന് പരമാവധി മൂന്ന് ടച്ച് അനുവദിക്കും. ഒരേ കളിക്കാരൻ ഒരേ ശരീരഭാഗം കൊണ്ടു തുടർച്ചയായി പന്ത് ടച്ച് ചെയ്യാൻ പാടില്ല. 2014ൽ ഹംഗറിയിലാണ് തുടക്കം. ടേബിൾ ടെന്നിസ് മേശയ്ക്കു മുകളിൽ പതിവായി ഫുട്ബാൾ കളിച്ചിരുന്ന ഹംഗറി ഫുട്ബാൾ താരം ഗാബോർ ബോർഷാനിയാണ് തുടക്കമിട്ടത്. 2017ൽ ആദ്യമായി ലോകചാമ്പ്യൻഷിപ്പ് നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |