
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ലാഹോറിൽ മൂന്ന് സ്‌ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. തുടർച്ചയായി സെെറൺ മുഴങ്ങിയതായും പാകിസ്ഥാനിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പഞ്ചാബ് പ്രവിശ്യയിലെ വോൾട്ടൺ റോഡ് പരിസരത്താണ് ഇന്ന് രാവിലെ സ്‌ഫോടനശബ്ദം കേട്ടതെന്നാണ് വിവരം. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
ലാഹോറിൽ നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. റോയിട്ടേഴ്സും പാക് പ്രാദേശിക മാദ്ധ്യമങ്ങളുമാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. സ്‌ഫോടനങ്ങളെ തുടർന്ന് ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി റോഡുകളിൽ കൂട്ടംകൂടുന്നതായും ദൃശ്യങ്ങളിൽ കാണാം. വോൾട്ടൺ വിമാനത്താവളത്തിന് സമീപമുള്ള ഗോപാൽ നഗർ, നസീറാബാദ് പ്രദേശങ്ങളിൽ നിന്നാണ് സ്‌ഫോടന ശബ്ദം കേട്ടത്.
അതേസമയം, ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടി നൽകുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഫലമായി കൂടുതൽ പാകിസ്ഥാൻ സേനയെ ലാഹോറിലെത്തിച്ചിരിക്കുകയാണ്. ലാഹോറിന് അടുത്തുള്ള കേന്ദ്രങ്ങളിളെല്ലാം പാക് സേന സാന്നിദ്ധ്യം കൂട്ടിയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഇന്ത്യൻ അതിർത്തിക്കടുത്തുള്ള പ്രധാന നഗരമാണ് ലാഹോർ. വാഗാ അതിർത്തിയിൽ നിന്നും രണ്ടര മണിക്കൂർ യാത്ര ചെയ്താൽ ലാഹോറിലെത്താം. ഈ സാഹചര്യത്തിൽ കൂടിയാണ് ലാഹോറിൽ കൂടുതൽ പാക് സൈനികരെ എത്തിച്ചിരിക്കുന്നത്. ഇന്നലെ രാത്രി പാകിസ്ഥാൻ, ഇന്ത്യയ്ക്കെതിരെ ചില നീക്കങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. പഞ്ചാബ് അതിർത്തിയിൽ പാക് വിമാനങ്ങളെത്തിയെങ്കിലും ഇന്ത്യൻ പോർ വിമാനങ്ങൾ ഈ ഭാഗത്തേക്ക് വന്നതോടെ തിരികെ പോയെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |