
ന്യൂഡൽഹി: റോഹിൻഗ്യ-ബംഗ്ലാദേശി പൗരന്മാരുടെ അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് നടന്ന വിദേശഫണ്ട് തിരിമറിക്കേസിൽ നാല് സംസ്ഥാനങ്ങളിൽ ഇ.ഡിയുടെ വ്യാപക റെയ്ഡ്. ഡൽഹി, യു.പി, ഹരിയാന, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ 13 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റർ ചെയ്ത സന്നദ്ധ സംഘടനകളുടെ മറവിൽ യു.കെ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് പണമെത്തിയെന്നാണ് കണ്ടെത്തൽ.സന്നദ്ധ സംഘടനകളുടെ അക്കൗണ്ടിലേക്കു വന്ന പണം പിന്നീട് ആറായിരം മുതൽ 10,000 വരെ ചെറുഗഡുക്കളായി മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി റോഹിൻഗ്യ-ബംഗ്ലാദേശി പൗരന്മാരെ അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറാൻ സഹായിച്ചെന്നും ഇ.ഡി പറഞ്ഞു.
കുടിയേറ്റക്കാരെ അതിർത്തി കടത്തൽ,വ്യാജ ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് തുടങ്ങിയ രേഖകൾ ചമയ്‌ക്കൽ എന്നിവയ്‌ക്കും അവർക്ക് വരുമാനം ഉറപ്പാക്കാൻ ഇ-റിക്ഷ, ചെറുകിട കച്ചവട സൗകര്യങ്ങൾ,പണം, ജോലി എന്നിവ ഒരുക്കാനുമാണ് പ്രധാനമായും പണം ചിലവഴിച്ചതെന്നാണ് കണ്ടെത്തൽ.രണ്ടു വർഷം മുമ്പ് യുപി ഭീകരവിരുദ്ധ സ്‌ക്വാഡ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ കള്ളപ്പണ വെളുപ്പിക്കൽ തടയൽ നിയമം അനുസരിച്ചാണ് ഇ.ഡി ലക്‌നൗ സോണൽ ഓഫീസിന്റെ നേതൃത്വത്തിൽ തുടർനടപടികൾ നടത്തിയത്.റെയ്ഡിൽ സുപ്രധാന രേഖകൾ പിടിച്ചെടുത്തതായി ഇഡി വൃത്തങ്ങൾ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |