
സ്വാതന്ത്ര്യം നേടിയെന്ന് പ്രചാരണം
ഇസ്ലാമാബാദ്: അധിനിവേശ കാശ്മീരിനുപിന്നാലെ ബലൂചിസ്ഥാൻ പ്രവിശ്യയിലും കലാപം ശക്തമായതോടെ ആഭ്യന്തര, രാഷ്ട്രീയ പ്രതിസന്ധിയിൽപ്പെട്ട് പാകിസ്ഥാൻ. അധിനിവേശ കാശ്മീരിലെ ജനകീയ പ്രതിഷേധം അന്താരാഷ്ട്ര ശ്രദ്ധനേടുന്നതിനിടെ സ്വതന്ത്ര ബലൂചിസ്ഥാൻ പ്രസ്ഥാനത്തിനായുള്ള ആഹ്വാനവും ശക്തമായി.
ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) അടക്കം വിമത ഗ്രൂപ്പുകളും പാക് സേനയും തമ്മിൽ ഏറ്റുമുട്ടൽ ശക്തമാണ്. 15 ദിവസത്തിനിടെ 48 ആക്രമണങ്ങളിലായി 40ലേറെ പാക് സൈനികരെ വധിച്ചെന്ന് ബി.എൽ.എ അവകാശപ്പെട്ടു. 120ലേറെ വിമതരെ വധിച്ചെന്ന് പാക് സേനയും വാദിക്കുന്നു.
അതേസമയം പ്രകൃതി വിഭവങ്ങളുടെ ചൂഷണം, ചൈനീസ് പദ്ധതികൾ നടപ്പാക്കാൻ വേണ്ടിയുള്ള കുടിയൊഴിപ്പിക്കലുകൾ, ആക്ടിവിസ്റ്റുകളുടെ അറസ്റ്റും തിരോധാനവും തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങളും പ്രതിഷേധം കടുപ്പിച്ചു.
ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടിയെന്നും പ്രവിശ്യയുടെ 85 ശതമാനം നിയന്ത്രണം വിമതർക്കാണെന്നും അവകാശപ്പെടുന്ന പോസ്റ്ററുകളും പ്രചരിക്കുന്നുണ്ട്. ' റിപ്പബ്ലിക്ക് ഒഫ് ബലൂചിസ്ഥാൻ ' 5 ലക്ഷം പേരടങ്ങുന്ന പ്രതിരോധ സേനയെ സ്ഥാപിച്ചെന്നും വിമതർ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അവകാശപ്പടുന്നു.
അന്ത്യശാസനം
നൽകി ജനങ്ങൾ
അധിനിവേശ കാശ്മീരിൽ പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമം ശക്തമാക്കി പാകിസ്ഥാൻ. സർക്കാരുമായുള്ള ചർച്ചയ്ക്ക് പിന്നാലെ, ഒന്നര ലക്ഷം പേരെ പങ്കെടുപ്പിച്ചുള്ള ലോംഗ് മാർച്ച് മാറ്റിവയ്ക്കാൻ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെ.എ.എ.സി) തീരുമാനിച്ചു. ഈമാസം 21ന് മുമ്പ് ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് പാക് അധികൃതർക്ക് അന്ത്യശാസനവും നൽകി. മറിച്ചായാൽ പ്രക്ഷോഭം കടുപ്പിക്കും. സൈന്യത്തിന്റെ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയടക്കം വാഗ്ദാനങ്ങൾ സർക്കാർ നൽകി. പ്രക്ഷോഭകാരികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടിലിൽ കഴിഞ്ഞ ദിവസം 12 പേരാണ് കൊല്ലപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |