ടോക്കിയോ: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായൊരു കേന്ദ്രീകൃത രഹസ്യാന്വേഷണ ഏജൻസി രൂപീകരിക്കാനുള്ള നീക്കവുമായി ജപ്പാൻ. ഇതിനായി അമേരിക്ക, ഓസ്‌ട്രേലിയ, ജർമ്മനി തുടങ്ങിയ സഖ്യരാജ്യങ്ങളുടെ ഉപദേശവും സാങ്കേതികസഹായവും ജപ്പാൻ തേടുയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
രണ്ടാം ലോകമഹായുദ്ധത്തിലെ തോൽവിക്ക് ശേഷം ജപ്പാന് സ്വന്തമായ രഹസ്യാന്വേഷണ ഏജൻസി ഉണ്ടായിരുന്നില്ല. വിദേശവിവരങ്ങൾക്കായി പ്രധാനമായും അമേരിക്ക അടക്കമുള്ള സഖ്യരാജ്യങ്ങളെയാണ് ജപ്പാൻ ആശ്രയിച്ചിരുന്നത്. ഇന്നും ജപ്പാനിലെ രഹസ്യാന്വേഷണ സംവിധാനം വിവിധ വകുപ്പുകളിലായി വിഭജിക്കപ്പെട്ട നിലയിലാണ്. പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, പൊലീസ്, മറ്റ് ഏജൻസികൾ എന്നിവ ഓരോന്നും സ്വതന്ത്രമായി വിവരശേഖരണവും വിശകലനവും നടത്തുമ്പോൾ അവർക്കിടയിലുള്ള ഏകോപനം പരിമിതമാകുന്നു. ഇക്കാരണങ്ങളാണ് സ്വന്തമായി ഏകീകൃത രഹസ്യാന്വേഷണ ഏജൻസി സ്ഥാപിക്കാനായി ജപ്പാനെ പ്രേരിപ്പിച്ചത്.
സ്വന്തമായി രഹസ്യാന്വേഷണ ഏജൻസി ഇല്ലാത്തതിനാൽ ശത്രുക്കൾ എളുപ്പത്തിൽ രാജ്യത്തേക്ക് കടന്നുകയറുന്നതായും ജപ്പാൻ വിലയിരുത്തി. റഷ്യ തങ്ങളുടെ പാശ്ചാത്യ ഉപരോധങ്ങൾ മറികടാക്കാനുള്ള പ്രധാനമാർഗമായി ജപ്പാനെ ഉപയോഗിക്കുന്നുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ രണ്ടാം ലോകമഹായുദ്ധാനന്തര നിയന്ത്രണങ്ങളിൽനിന്ന് ജപ്പാനെ കൂടുതൽ സ്വതന്ത്രമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ രഹസ്യാന്വേഷണ ഏജൻസി രൂപീകരിക്കുന്നത്. ചാരപ്രവർത്തനങ്ങൾക്കെതിരായ നിയമങ്ങൾ കൂടുതൽ ശക്തമാക്കാനായി അമേരിക്കയുടെ സെൻട്രൽ ഇന്റലിജൻസ് ഏജൻസി(സിഐഎ) മാതൃകയിലാകും ഇത് രൂപീകരിക്കുന്നതെന്ന് ജപ്പാൻ പ്രധാനമന്ത്രി സനായെ തകൈച്ചി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |